Wednesday, February 4, 2009

കെ.ഇ.എന്‍ കുഞ്ഞഹമ്മദും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനവും

താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലന്നും മറിച്ച്‌ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തകനാണെന്നും അവകാശപ്പെടാറുണ്ട്‌ വാഗ്മിയും എഴുത്തുകാരനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌. തണ്റ്റെ കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രകടിപ്പിക്കല്‍ സമൂഹത്തിള്ള തണ്റ്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം വിലയിരുത്തുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം പറഞ്ഞ "കണ്ടിട്ടും കാണാതെ കേട്ടിട്ടും കേള്‍ക്കാതെ... " എന്ന്‌ തുടങ്ങിയ നിരീക്ഷണങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്തവര്‍ക്ക്‌ സ്വാഭാവികമായും ഉയര്‍ന്ന്‌ വരുന്ന സംശയമുണ്ട്‌:ഈവക നിരീക്ഷണങ്ങളൊന്നും മറ്റ്‌ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചുകാണാത്തതെന്ത്‌ ?




സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പിണറായി പക്ഷത്ത്‌ നിന്ന്‌ കൊണ്ട്‌ അങ്ങേയറ്റത്തെ വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള ഒരാളായി അദ്ദേഹത്തെ വിലയിരുത്താന്‍ മറ്റുള്ളവര്‍ക്ക്‌ പ്രേരണ നല്‍കുന്നതും ഇതുതന്നെയാണു. മൂന്നാറില്‍ ഭൂമികയ്യേറിയ മാഫിയകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്ത അവസരത്തില്‍ കേരളത്തിലെ വലിയ ഒരു വിഭാഗത്തിണ്റ്റെ പിന്തുണയും ആശിര്‍വാദവും അച്യുതാനന്ദന്‍ നേടിയിരുന്നു. അത്പാര്‍ട്ടിക്കനുകൂലമാക്കുന്നതിനു പകരം തികഞ്ഞ വിഭാഗീയ ചിന്തപുലര്‍ത്തുകയാണു കെ.ഇ.എന്‍ ചെയ്തത്‌. ആള്‍ദൈവങ്ങളെ കുറിച്ച്‌ മാതൃഭൂമി വാരികയില്‍ ലേഖനം എഴുതി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സമൂഹത്തിലുള്ള ദുഷ്പ്രവണതയെയാണു താന്‍ വിമര്‍ശിക്കുന്നത്‌ എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിണ്റ്റെ ന്യായം.

ഇപ്പൊഴിതാ പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പ്രതിചേര്‍ത്തപ്പോഴും വിമര്‍ശനം വി.എസിനു നേരെ തന്നെ. ഇത്തവണ മന്ദബുദ്ധി എന്നാണു പ്രയോഗം.ഇതിനെ കുറിച്ച്‌ പത്രക്കാര്‍ വിശദീകരണം ചോദിച്ചപ്പോഴും അദ്ദേഹത്തിണ്റ്റെ മറുപടി സമൂഹത്തിലെ പ്രവണതക്കെതിരെയാണു തണ്റ്റെ വിമര്‍ശനം എന്നാണു. എന്താണു അദ്ദേഹത്തിണ്റ്റെ സാംസ്കാരിക ആക്രമണം എപ്പോഴും വി.എസിനു പ്രതികൂലവും പിണറായിക്ക്‌ ശക്തമായ പിന്തുണയുമാകുന്നത്‌. വി.എസിനെ കുറിച്ച്‌ എം. മുകുന്ദന്‍ "കാലഹരണപ്പെട്ട പുണ്യവാളന്‍" എന്ന പറഞ്ഞപ്പോള്‍ മുകുന്ദനു അതുപറയാനുള്ള അവകാശമുണ്ട്‌ എന്നു പറഞ്ഞ്‌ പിണറായി വിഭാഗിയതയോട്‌ അദ്ദേഹം ചേര്‍ന്ന്‌ നില്‍ക്കുകയായിരുന്നു.

അതോടൊപ്പം മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണണ്റ്റെ ശവസ്കാര ചടങ്ങില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ ആരും പങ്കെടുക്കാതിരുന്ന വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍, മുഖ്യമന്ത്രിയുടെ ഒരു സ്വാഭാവിക പ്രതികരണത്തെ മാധ്യമങ്ങളും വലതുപക്ഷവും കടന്നാക്രമിച്ചപ്പോള്‍ മൌനം പാലിച്ച കെ.ഇ.എന്‍. , വലതുപക്ഷ മാധ്യമങ്ങളുടെയും പിന്തിരിപ്പന്‍ ശക്തികളുടെയും ഇടതുപക്ഷ ആക്രമണങ്ങളെ കണ്ടില്ലന്ന്‌ വെച്ചതെന്തുകൊണ്ട്‌ ? നേരെത്തെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ചില പ്രയോഗങ്ങളെ സംരക്ഷിച്ചയാളാണു കെ.ഇ.എന്‍ എന്നോര്‍ക്കണം.

ചുരുക്കത്തില്‍ പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നതും ചെയ്യുന്നതും സാംസാകാരികമായി നല്ല പ്രവണതയും വി.എസിണ്റ്റെ ഓരോ നിലപാടും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദുഷ്പ്രവണതയുടെ ലക്ഷണവുമായി സാംസ്കാരിക ഭഷ്യം ചമക്കലാണു ശ്രീ. കെ.ഇ. എന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം എന്ന്‌ തോന്നും അദ്ദേഹത്തിണ്റ്റെ ഒരോ വാക്കും എഴുത്തും കാണുമ്പോള്‍ മുസ്ളിം സമുദായത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ നിലപാട്‌ പുലര്‍ത്തുന്ന ഒരു സംഘടനാ നേതാവിനെയാണു കുറച്ചു മുമ്പ്‌ കെ.ഇ.എന്‍., ഏറ്റവും രചനാത്മകായ നിലപാടുള്ള മുസ്ളിം നേതാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌.(നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ട്‌ തന്നു എന്ന കാരണത്താല്‍ ഇങ്ങ്നെയുമുണ്ടോ ഒരു ഉപകാരസ്മരണ. )

ആത്യന്തികമായി സംഭവിക്കുന്നത്‌ ഇതാണു: ശ്രീ കെ.ഇ.എന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്കൃതമല്ലാത്ത വ്യക്തികളോടും സമീപനങ്ങളോടും ദാസ്യം കാണിക്കുന്ന , അവകളെ സാംസ്കാരികമായി പ്രതിരോധിക്കുന്ന ഒരാളായി രേഖപ്പെടുത്തപ്പെടുന്നു.

2 comments:

paarppidam said...

നന്നായിരിക്കുന്നു....കെ.ഈ.എന്റെ നിലപാടു ഇനിയും വ്യക്തമായിട്ടില്ല പലർക്കും,വി.എസ്. ഒരു ജനപിന്തുണയുള്ള നേതാവാണ്.കെ.ഈ.എനെപ്പോലുള്ളവർ അല്ല വി.എസ്സിന്റെ ശക്തി.ജനമാണ് ശക്തി.

എനീക്ക് തോന്നുന്നത് അദ്ദേഹഹം പിണറായിക്കൊപ്പം നിൽക്കുന്നു എന്ന് ചിന്തിക്കുന്നതും ആ രീതിയിൽ നോക്കിക്കാണുന്നതും ശരിര്യല്ല എന്നാണ്. അജണ്ട ഒരു പക്ഷെ വേറെ ഉണ്ടെങ്കിലോ? ഏത്...

വി.എസ്.ജനപിന്തുണയുള്ള നേതാവാണ്‌.അണികളും ജനവും രണ്ടാണെന്ന് ഇനിയു പലർക്കും മനസ്സിലായിട്ടില്ല. അണികൾ പാർടിക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് പാർടി തീരുമാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്നു.എന്നാൽ ജനത്തിനു നടപടിയെയും പുറത്താക്കലിനേയും ഭയപ്പെടേണ്ടതില്ല..അവരുടെ ബുദ്ധിയും പ്രതികരണശേഴിയും പണയത്തിലല്ലാത്തിടത്തോളം അവർ കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പിന്തുണപ്രഖ്യാപിക്കും.അത് ഇന്ന് അഴിമതിക്കെതിരെ സംസാരിക്കുന്ന വി.എസിനു ലഭിക്ക്കുന്നു....

Roy said...

ഇവിടുത്തെ രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും, പരസ്പരം പുറം ചൊറിച്ചിലായി മാറിയിട്ട്‌, കുറച്ചേറെ നാളായി.

കിട്ടുന്നിടത്തു നിന്നെല്ലാം കയ്യിട്ടു വാരി തനിക്കും തലമുറകൾക്കുമുള്ളത്‌ തരപ്പെടുത്തി വെയ്ക്കുന്നതിലപ്പുറം മറ്റൊരു അജണ്ടയും മുൻപിലില്ലതായിരിക്കുന്നു രാഷ്ട്രീയ കോമരങ്ങൾക്ക്‌.
ഇല നക്കി പട്ടിയുടെ ചിറി നക്കി പട്ടികളായി മാറിയിരിക്കുന്നു സാംസ്കാര കേരളത്തിന്റെ കാവൽ നായ്ക്കളെന്നഭിമാനിക്കുന്ന ദന്ത ഗോപുരവാസികൾ.

സാധാരണ മലയാളിയാകട്ടെ, തന്റെ മുറ്റത്തിന്റെ വെളിയിൽ എന്തു നടന്നാലും, അതെന്റെ പ്രശ്നമല്ല, എന്ന നിസ്സംഗതയിലും.

നമ്മുടെ നാട്‌ എന്നെങ്കിലും രക്ഷപെടുമോ?