Sunday, June 21, 2009

സംഘ്പരിവാറിനെ ‘അപകീര്‍ത്തിപ്പെടുത്തുന്നു’

ഇടത് വലത് മുന്നണികളുടെ ശക്തികേന്ദ്രമായ കേരളത്തില്‍ ബി.ജെ.പി ഒരു പാര്‍ലമെന്റ്‌ സീറ്റോ നിയമസഭ സീറ്റോ അടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറയായി. ഇപ്രാവശ്യവും അവര്‍ക്കതിന്‌ കഴിഞില്ല. ഇടതിന്റെ പരാജയം പ്രിന്‍ഡ് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വിശകലനം ചെയ്തു തീര്‍ന്നിട്ടില്ല പക്ഷേ ബി.ജെ.പി യുടെ പരാജയം വേണ്ടത്ര ചര്‍ച്ച ചെയ്‌തോ എന്ന് സംശയമാണ്‌. എന്തായിരിക്കാം ബി.ജെ.പിക്ക് സംഭവിക്കുന്നത്.വോട്ടു കച്ചവടവും കോണ്‍ഗ്രസിന്‌ വോട്ടു മറിക്കലും കാരണമായിരിക്കാം പരാജയം എന്ന വിലയിരുത്തല്‍ ഭാഗികമായി മാത്രമേ ശരിയാവൂ.
ഇടതുപക്ഷത്തിലെ സി.പി.എം നെ പോലെയും വലതുമുന്നണിയിലെ മുസ്ലിംലീഗിനെ പോലെയും വളരെ ചിട്ടയോടെയും ആത്‌മാര്‍ഥതയോടെയും പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. യുടെ സംഘടനാ ശൃംഖലയെ മോശമായി കാണാനാവില്ല.ഒരു പക്ഷേ ഈ തിരഞെടുപ്പില്‍ കേരളത്തിലെ സ്ഥാനര്‍ഥി പട്ടിക ആദ്യമായി പ്രഖ്യാപിച്ചിട്ടുള്ളതും ബി.ജെ.പി യായിരിക്കും. എന്നിട്ടും എവിടെയാണ്‌ ബി.ജെ.പിക്ക് പിഴക്കുന്നത് ?

ബഹുമതസഹവര്‍ത്തിത്വത്തിനും വിവിധ ജനവിഭാഗങ്ങളുടെ മതാതീത ബന്ധത്തിനും ശക്തമായ വേരുകളുള്ള കേരളത്തില്‍ ബി.ജെ.പി യുടെ നിരന്തര പരാജയം അവരുടെ കണ്ണൂ തുറപ്പിക്കാത്തത് ആ പാര്‍ട്ടിയുടെ പാപ്പരത്തമായി കാണണം. അവരുടെ നേതാക്കളും ബുദ്ധിജീവികളും അതിന്‌ തയ്യാറല്ല എന്ന് മാത്രമല്ല തങ്ങള്‍ക്കെതിരെ വരുന്ന വസ്തുതാപരമായ ആരോണങ്ങളെപ്പോലും അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കള്ളിയില്‍‌പെടുത്തി തള്ളിക്കളയാനാണ്‌ ഇവര്‍ ‍ശ്രമിക്കാറ്.വര്‍ഗീയ കലാപം, ആശയപരമായി യോജിപ്പില്ലാത്തവരെ ശാരീരികമായി നേരിടല്‍,തീവ്രദേശീയതയ്ക്കും അന്ധമായ പ്രാദേശിക വാദത്തിനും വളം‌വെച്ച്കൊടുക്കല്‍,പ്രവര്‍ത്തനത്തിനും പ്രചരണത്തിനും തുറന്ന സമീപനങ്ങളെക്കാള്‍ രഹസ്യസ്വ‌‌ഭാവം സൂക്ഷിക്കല്‍, സംഘടനയുടെ അർദ്ധസൈനിക സ്വഭാവം,ഇതര മതവിഭാങ്ങളെ രണ്ടാം തരക്കാരായി കണ്ടുകൊണ്ടുള്ള സമീപനങ്ങള്‍. അങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സംഘ്പരിവാറില്‍ കാണാന്‍ കഴിയും.

കേരളത്തിലെ വിവിധ അച്ചടി മാധ്യമങ്ങളിലും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സംഘ്പരിവാറിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടാറുള്ള
പി.എസ്.ശ്രീധരന്‍പിള്ള,എംടി.രമേശ്, വി.മുരളീധരന്‍,ഒ.രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്‌ , സി.കെ.പത്മനാഭന്‍ ,എ.എന്‍.രാധാകൃഷണന്‍ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളും എഴുത്തുകളും ശ്രദ്ധിച്ചാല്‍ ഇവരുടെ നിലപാടിലെ വൈരുദ്ധ്യം എളുപ്പം ബോധ്യപ്പെടും. ദുർബലന്യായങ്ങൾ എടുത്ത്‌ കാട്ടി തങ്ങളുടെ പാര്‍ട്ടിയുടെ ഏത് നെറികേടിനേയും ന്യായീകരിക്കാന്‍ ബാധ്യതപെട്ടിരിക്കുന്നു ഇവര്‍! ഉത്തരേന്ത്യയിലെ ബി.ജെ.പി. നേതാക്കള്‍ പ്രചരിപ്പിക്കുന്ന അതേ ശൈലിയല്ല മതനിരപേക്ഷതക്ക് കടുത്ത അടിത്തറയുള്ള കേരളത്തില്‍ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കുന്നത് എന്ന കാര്യം പ്രത്യാകം ശ്രദ്ധിക്കണം. ഇവിടെ അവര്‍, തങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരല്ല എന്ന് തെളീക്കാന്‍ ചര്‍ച്ചകളിലും ലേഖനങ്ങളിലും വലിയ മതേതരക്കാരായി ചമയുന്നത് കാണാം.അബ്ദുല്‍ കലാമിനെ ബി.ജെ.പി യാണ്‌ രാഷ്‌ട്രപതിയാക്കിയത് , ബംഗാളിലേതിനേക്കാള്‍ എത്രയോ മെച്ചമാണ്‌ ഗുജറാത്തിലെ മുസ്ല്ലികളുടെ അവസ്ഥ എന്നൊക്കെയുള്ള ബാലിശവും ഉപരിപ്ലവവുമായ വാദങ്ങളൊക്കെ എഴുന്നെള്ളിക്കും. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊന്നും പറയേണ്ടതില്ല.അല്ലാതെ തന്നെ അവര്‍ക്ക് വോട്ട് കിട്ടും എന്നാണ് അവിടുത്തെ ബി.ജെ.പി നേതാക്കളുടെ ധാരണ.(അതും ഇപ്പോ പ്രബുദ്ധ ഇന്ത്യ തള്ളിയിരിക്കയാണ്‌)
ബി.ജെ.പി ക്കെതിരെ കാലകാലങ്ങളിലായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ ഇവര്‍ എങ്ങനെ നേരിടുമെന്ന് ഒന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും. പഴയകാല പ്രശ്‌ന‌ങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം.

സംഘ്പരിവാറിന്റെ ആദ്യകാലനേതാക്കളായ ബി.എസ്.മൂഞ്ചെ,സവര്‍ക്കര്‍,ഗോള്‍‌വാള്‍ക്കര്‍, ഹെഗ്‌ഡെവാര്‍ എന്നിവരുടെ നാസിസത്തോടും ഫാസിസത്തോടുമുള്ള അനിഷേധ്യമായ കൂറിനെക്കുറിച്ച് ചോദിച്ചാല്‍ ഇവര്‍ പറയും ആര്‍.എസ്.എസി നെയും ബി.ജെ.പി യെയും സമൂഹ‌മധ്യത്തില്‍ താറടിച്ച് കാണിക്കാന്‍ വേണ്ടി ഇവിടുത്തെ സംഘ്പരിവാര്‍ വിരുദ്ധര്‍ ഉന്നയിക്കുന്ന ആരോപണമാണിതെന്ന്.മൂഞ്ചെ മുസ്സോളിനിയെ നേരില്‍ സന്ദര്‍ശിച്ച് നാസിസത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടൂണ്ട് എന്ന് ചൂണ്ടിക്കാട്ടിയാല്‍ അതിന്‌ മറുപടി പറയാതെ വിഷയത്തെ മറ്റുമേഖലകളിലേക്ക് വഴിതിരിച്ചുവിടും.മൂഞ്ചെ പ്രഗത്ഭനായ രാജ്യസ്നേഹിയും സൈനികരംഗത്ത് ഇന്ത്യയെ വളര്‍ത്താന്‍ പാടുപെട്ട ആളാണുമെന്ന് ആവേശംകൊള്ളൂം.ഗോള്‍‌വാള്‍ക്കര്‍ ,ജര്‍മ്മനിയുടെ വംശശുദ്ധീകരണത്തെ ചൂണ്ടി ഇന്ത്യക്കാര്‍ക്ക് ഏറെ പഠിക്കാനുണ്ട് എന്ന് പറഞതിനെ എങ്ങനെ വിശദീകരിക്കുമെന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയാണ്‌ എന്ന് പറഞ് ഒഴിഞ് മാറും.(‘വിചാരധാര’യുടെയും ‘നമ്മള്‍ അല്ലങ്കില്‍ നമ്മുടെ ദേശീയത നിര്‍‌വചിക്കപ്പെടുന്നു ' എന്നതിന്റെയും വിവിധ വര്‍ഷങ്ങളിലിറങ്ങിയ പതിപ്പുകളില്‍ ഇത്പോലുള്ള വിവാദ വിഷയങള്‍ മാറ്റം വരുത്തുകയോ എടുത്തുമാറ്റുകയോ ചെയ്തതായി പല നിരീക്ഷകരും പറയുന്നു)ഗാന്ധി വധത്തില്‍ സംഘ്പരിവാറിന്റെ പങ്കിനെ കുറിച്ചാണങ്കില്‍ ഞങ്ങളെ ഇക്കാര്യത്തില്‍ കോടതിപോലും വെറുതെ വിട്ടതാണ്‌ എന്ന് പറഞ് കപൂര്‍ കമ്മീഷനെ ഉദ്ധരിക്കും.ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ പഴയ ആര്‍.എസ്.എസ് കാരനായിരുന്നു എന്ന് തിരിച്ച് ചോദിച്ചാല്‍ അത്‌കൊണ്ട്‌ മാത്രം ഗാന്ധിവധത്തിന്റെ ഉത്തരവാധിത്വം സംഘ്പരിവാറിന്റെ തലയിലിടാന്‍ പറ്റില്ല എന്ന് തര്‍ക്കിക്കും.ഗാന്ധി കൊലചെയ്യപെട്ടപ്പോള്‍ ആര്‍.എസ്.എസ്.കേന്ദ്രങ്ങളില്‍ മധുരവിതരണം നടത്തിയതിനെന്തിനാണ്‌ എന്ന് ചൊദിച്ചാല്‍ അതൊക്കെ വിരോധികള്‍ പറഞുണ്ടാക്കുന്നതാണ്‌ എന്നാവും മറുപടി.അവാസാനം ഗത്യന്തരമില്ലാതാവുമ്പോള്‍ പുറമ്പൂച്ച് പുറത്ത് വരും.വിഭജനത്തിനനുകൂലമായ് നിലപാടെടുത്ത ഗാന്ധിജി ജനരോഷത്തിനിരയാവുകയായിരുന്നു.ഗോഡ്സെ ജനങ്ങളെ പ്രതിനിധീകരിക്കുകയായിരുന്നു എന്ന് പറഞ്‌വെക്കും.

ബാബരി മസ്ജിദ് തകര്‍ത്തത് സംഘ്പരിവാറല്ലേ എന്നാണ്‌ ഉന്നയിക്കുന്നതെങ്കില്‍ ആദ്യം പറയും മുസ്ലിംകള്‍ ദശാബ്ദങ്ങളായി ആരാധന നടത്താത്ത സ്ഥലാമാണത് അതവര്‍ക്ക് തന്നെ ആവശ്യമില്ല. പിന്നെ പറയും അത് പള്ളിയല്ല എന്ന്. പിന്നെ പറയും ഹിന്ദു ക്ഷേത്രം പൊളിച്ച് ബാബര്‍ നിര്‍മ്മിച്ച പള്ളിയാണത്. നിയമം കയ്യിലെടുത്ത് തര്‍ക്കത്തിലിരിക്കുന്ന ഒരു പള്ളി കയ്യൂക്കിന്റെ ബലത്തില്‍ ഇങ്ങനെ നശിപ്പിച്ചത് ശരിയായോ എന്ന് ചോദിച്ചാല്‍ പറയും ബി.ജെ.പി അതിനെ നിര്‍ഭാഗ്യകരമായ സംഭവമായി വിലയിരുത്തിയിട്ടുണ്ട് എന്ന്.നിങ്ങള്‍ തന്നെ ബോധപൂര്‍‌വ്വം ഒരു തെറ്റ് ചെയ്ത് പിന്നീട് അതിനെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കുന്നതില്‍ വല്ല ആത്‌മാര്‍ഥതയുമുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ദശാബ്ദങ്ങളായി ഒരു ജനതക്കുണ്ടായിരുന്ന കടുത്ത പ്രതിഷേധം തടഞ് നിറുത്താന്‍ ഞ്ഞങ്ങള്‍ക്കായില്ല
എന്നാവും മറുപടി . ബാബരി മസ്ജിദ് ധ്വംസനാനന്തരം രാജ്യത്തിന്റെ പലഭാഗത്തുമുണ്ടായ കലാപം പ്രത്യാകിച്ച് മുംബൈയിലുണ്ടായത് സംഘ്പരിവാറിന്റെ ചെയ്തികളുടെ ഫലമല്ലേ എന്ന് വിലയിരുത്തിയാല്‍ രാജ്യത്തെ ബി.ജെ.പി വിരുദ്ധ വിഭാഗങ്ങളും കപട മതേതര വാദികളും മുസ്ലിം വര്‍ഗീയ വാദികളും തീവ്രവാദികളുമാണ്‌ അതിന്റെ പിന്നിലുള്ളതും അങ്ങനെ പ്രചരിപ്പിക്കുന്നതും. വാസ്തവത്തില്‍ മുസ്ലിം അക്രമകാരികളും അധോലോക സംഘങ്ങളും ഒത്തു ചേര്‍ന്ന് അവിടെ കലാപം സംഘടിപ്പിച്ച് സംഘ്പരിവാറിനെ പഴിചാരുകയാണ്‌ എന്ന് പറഞ് കോപിക്കും.
2002 ലെ ഗുജറാത്ത് വംശഹത്യയില്‍ മോദി സര്‍ക്കാരിനും സംഘ്പരിവാറിനും വലിയ പങ്കുണ്ടന്ന് വല്ലവരും പറയുകയാണങ്കില്‍ പറയും 1969ല്‍ അവിടെ വലിയ ഒരു കലാപം നടന്നപ്പോള്‍ നാല്‍പ്പതിലേറെ ദിവസമാണ്‌ അത് നീണ്ടുനിന്നത്.മോദി ഈ കലാപം രണ്ട് ദിവസത്തിനുള്ളില്‍ നിയന്ത്രിച്ചു എന്ന്.അത് മോദിയുടെ കഴിവാണ്‌ എന്ന്. ഇപ്പോഴും ഗുജറാത്ത് കലാപത്തിന്റെ കേസുകള്‍ സുപ്രീകോടതിയിലും മറ്റും തീര്‍പ്പാകാതെ കിടക്കുന്നുണ്ട് എന്ന് മാത്രമല്ല ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടോ എന്നന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതും മായ കോഡ്‌നാനി എന്ന ഗുജ്റാത്ത് കാബിനറ്റ് മന്ത്രി രാജി വെക്കേണ്ടി വന്നതും ചെറിയ കാര്യമാണോ എന്ന് ചോദിച്ചാല്‍ ഉരുണ്ടുകളിക്കും എന്നിട്ട് പറയും നമ്മളിതൊക്കെ എത്ര ചര്‍ച്ച ചെയ്തതാണ്‌ എന്ന്.69ലെ ഇന്ത്യന്‍ സാമൂഹിക പശ്ചാതലമല്ലല്ലോ ഇപ്പോഴുള്ളതെന്നും(ആ പഴയ വിഭജന കാലത്തെ മനസ്സ് തന്നെ ഹിന്ദുവിനും മുസ്ലിമിനും മതി എന്നാവും സംഘ്പരിവാര്‍ ആഗ്രഹിക്കുന്നുണ്ടാവുക. എന്നാലല്ലേ അവരുടെ കര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകൂ)ഗുജ്റാത്ത് കലാപത്തില്‍ മോദി സര്‍ക്കാരിന്‌ വ്യക്തമായ പങ്കുണ്ടെന്ന് വിളിച്ചു പറഞവരിലൊരാള്‍ അവിടുത്തെ ഡി.ജി.പി യായിരുന്ന ശ്രീകുമാര്‍ തന്നെയാണ്‌ എന്നകാര്യവും വിശദീകരിച്ചാല്‍ ഇവര്‍ പതിവ് പല്ലവി ഉരുവിടും; അദ്ദേഹത്തിന്‌ മറ്റുപല താത്പര്യങ്ങളുമുണ്ട്.അയാള്‍ ബി.ജെ.പി വിരുദ്ധരുടെ കൈയടി മേടിക്കാന്‍ പറയുകയാണ്‌ . ഇപ്പോഴും അഭിമുഖത്തിലും ലേഖനങ്ങളിലും ഗുജറാത്ത് കലാപത്തിന്റെ വിഷയങ്ങളുമായുള്ള സം‌വാദങ്ങളില്‍ മറുവശത്തുള്ള ഏതെങ്കിലും ബി.ജെ.പി നേതാക്കള്‍ ശ്രീകുമാറിനെ വ്യക്തിപരമായി അധിക്ഷേക്കുകയും മറ്റും ചെയ്യുമ്പോള്‍ പോലും തനിക്ക് പറയാനുള്ളത് വളരെ മാന്യമായി തന്നെ വിശദീകരിക്കുന്നയാളാണ്‌ ഈ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍.

ഇനി ഒറീസ്സ കലാപത്തിന്റെ കാര്യം ചോദിച്ചാലും ബി.ജെ.പി നേതാക്കള്‍ക്ക് പറയാനുണ്ടാവുക "നിങ്ങള്‍ അവിടുത്തെ മറുവശം കാണാത്തതെന്തേ എന്ന മട്ടില്‍ വിഷയത്തെ ന്യായീകരിക്കുന്ന മറുപടിയായിരിക്കും. അതായത് അവിടെ ഒരു വി.എച്ച്.പി.യുടെ സ്വാമിയെ കൊലപ്പെടുത്തിയതിനോടനുബന്ധിച്ചാണ്‌ ഈ പ്രശ്ങ്ങള്‍ ഉണ്ടായതെന്ന്. മാവോയിസ്റ്റുകള്‍ ചെയ്ത ഒരു കൃത്യത്തിന്‌ നിരപരാധികളായ കൃസ്ത്യന്‍ പാവങ്ങള്‍ എന്ത് പിഴച്ചു എന്ന് ഇവരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല.

കര്‍ണാടകത്തില്‍ പബ്ബില്‍ സ്ത്രീകളടക്കമുള്ളവര്‍ ശ്രീരാമ സേന എന്ന സംഘ്പരിവാര്‍ സംഘടനയുടെ ആക്രമണത്തിന്‌ വിധേയമായ കാര്യം ഉന്നയിച്ചാലും നമ്മുടെ ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുണ്ട്. ശ്രീരാമ സേനക്ക് ബി.ജെ.പി യുമായി ബന്ധമൊന്നുമില്ല എന്നാവും ആദ്യം പറയുക. പിന്നെ പറയും പബ്ബിലും മറ്റുമുള്ള സ്ത്രീകളുടെ അഴിഞ്ഞാട്ടം ആര്‍ക്കാണംഗീകരിക്കാന്‍ കഴിയുക എന്ന്.ഉത്തര്‍പ്രദേശിലെ പിലിബിത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി വരുണ്‍ഗാന്ധിയുടെ വിഷലിപ്തമായ മുസ്ലിം വിരുദ്ധ പ്രസംഗത്തെകുറിച്ച് ചോദിച്ചാല്‍ ബി.ജെ.പി പറയുക പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം കാണിച്ചുവെന്നാണ്‌.ചുരുക്കി പറഞാല്‍ എല്ലാ അക്രമെത്തെയും വര്‍ഗീയ പ്രവര്‍ത്തനത്തെയും ഫാസിസ്റ്റ് രീതികളെയും ഒരു മടിയുമില്ലാതെ ന്യായീകരിക്കുക എന്നതാണ്‌ സംഘപരിവാറിന്റെ ഒരു രീതി.അതിനായി ഗീബല്‍സിയന്‍ തന്ത്രം തന്നെ ഇവര്‍ സ്വീകരിക്കുന്നു.തങ്ങളുടെ മിലിറ്റന്റ് സ്വഭാവമുള്ള ഏത് വര്‍ഗീയ പ്രവര്‍ത്തനത്തിനും പലപല ന്യായങ്ങള്‍ പറയുക.ആദ്യം പറഞ ന്യായമായിരിക്കില്ല സംഭവം നടന്ന് കുറച്ച് കഴിഞ്ഞാല്‍ പറയുക. അതായിരിക്കില്ല വര്‍ഷങ്ങള്‍ കഴിഞാല്‍ പറയുക.

ഈ ഒളിച്ചു കളിയും ഇതരമതവിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും കപട മതേതര പൊയ്‌മുഖവും തന്നെയാണ്‌ സംഘ്പരിവാറിനെ കേരള ജനത നിരന്തരം തള്ളിക്കളയാന്‍ കാരണം

Tuesday, April 21, 2009

മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണം

രാഷ്ട്രീയ പാര്‍ട്ടികളെ ജനം വിധിയെഴുതിക്കഴിഞ്ഞു, ഫലം വരാന്‍ ഒരുമാസംകൂടി കാത്തിരിക്കണമെന്ന നിരാശമാത്രം. ഇനി ഈ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം ഇലക്ഷന്‍ അജന്‍ഡ തീരുമാനിക്കുകയോ അവരുടെ യഥാര്‍ഥ അജണ്ഡയെ അട്ടിമറിക്കാന്‍ ഇറങ്ങിക്കളിക്കുകയോ ചെയ്ത നമ്മുടെ പ്രിന്‍ഡ്‌-ഇലക്ട്രോണിക്‌ മാധ്യമങ്ങളെ കുറിച്ച്‌ കൂടി ഒരു വിധിയെഴുത്തിന് ഒരവസരം കൈവന്നെങ്കില്‍! അതിനു അവസരമില്ലങ്കില്‍ ഒരു നിശിതമായ വിചാരണക്കെങ്കിലും ജനാധിപത്യത്തിന്റെ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ വിധേയമാക്കേണ്ടതുണ്ട്‌. വര്‍ഗീയത,സാമ്രാജ്യത്തം,അഴിമതി,തീവ്രവാദം എന്നീ വിഷയങ്ങളിലെല്ലാം ഇവിടുത്തെ ചാനലുകളും പത്രങ്ങളും ഈ തെരഞ്ഞെടുപ്പോടനുബന്ധിച്ച്‌ സ്വീകരിച്ച നിലപാടുകള്‍ തികച്ചും പ്രതിലോമപരമായിരുന്നു എന്ന് കണാന്‍ കഴിയും.

സി.പി.എം ന്റെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തത്‌ പോലെ യു.ഡി.എഫിന്റെ 2001 ലെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തില്ല.ഒരു പക്ഷേ ഇന്നത്തേതിനേക്കാള്‍ പി.ഡി.പി. സംശയത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലില്‍ നിന്ന സമയമായിരുന്നു അന്ന്‌. മഅദനിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും എതിരായി പുറത്ത്‌ വന്ന മൊഴികളെല്ലാം 2008 ല്‍ വന്നതായിട്ടും ചാനലുകളും പത്രങ്ങളും ഇലക്ഷന്‍ വരുന്നത്‌വരെ എന്ത്കൊണ്ട്‌ അതെല്ലാം മൂടിവെച്ചു.അതു തീവ്രവാദത്തിനെ സഹായിക്കലൊ ഒരുപ്രമുഖ കക്ഷിയെ സഹായിക്കലോ. തീവ്രവും വര്‍ഗീയവുമായ പ്രവൃത്തികളിലൂടെ തനിനിറം തെളീക്കപെട്ടിട്ടുള്ള എന്‍.ഡി.എഫു മായുള്ള യു.ഡി.എഫിന്റെ ഈ തിരഞ്ഞെടുപ്പ്‌ കാലത്തെ ബന്ധവും പി.ഡി.പി കൂട്ടുകെട്ടിന്റെ പ്രചരണമറവില്‍ വേണ്ടത്ര തുറന്ന്കാട്ടാതെ പോയതിനും മാധ്യമങ്ങള്‍ തന്നെയല്ലേ കുറ്റക്കാര്‍.ഏറ്റവും ആശ്ചര്യകരമായ സംഗതി ഇരു മുന്നണികളുടെയും വിമര്‍ശന വിധേയമായ ഈ കൂട്ടുകെട്ടിനെ കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ തെറ്റും ശരിയും വിലയിരുത്താന്‍ ക്ഷണിക്കപ്പെടുന്നത്‌ കടുത്ത മറ്റൊരു വര്‍ഗീയ സംഘടനയായ ബി.ജെ.പി യുടെ പ്രതിനിധിയെ. പള്ളിപൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയും,കാശ്മീരിന്റെ 370 വകുപ്പ് എടുത്ത്‌ കളയും,ഗോവധ നിരോധം നടപ്പിലാക്കും,പോട്ട പുനഃസഥാപിക്കും എന്നൊക്കെ പ്രകടന പത്രികയില്‍ കൃത്യമായി പറഞ്ഞ ബി.ജെ.പി. ഇപ്പോള്‍ വര്‍ഗീയസംഘടനയാണൊ എന്ന കാഴചപ്പാട്‌ പോലും പ്രസക്തല്ല എന്നിടത്താണു മാധ്യമങ്ങളുടെ സമീപനം.

മുസ്ളിലീഗ്‌ ഒഴിച്ചുള്ള മുസ്ളിം സംഘടനകള്‍ വര്‍ഗീയമാണെന്ന്‌ വയലാര്‍ രവി പറഞ്ഞാല്‍ അത്‌ മനസ്സിലാക്കാം.എന്നാല്‍ മാധ്യമങ്ങള്‍ അതിനനുസരിച്ചുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചാലോ.എന്‍.ഡി.എഫ്‌ ,ആര്‍.എസ്‌.എസ്‌ പൊലുള്ള സംഘടനയാണങ്കിലും മുസ്ളിം സമുദായത്തിനു അതാവശ്യമാണെന്ന്‌ പറയുകയും (കേരളത്തിലെ പ്രമുഖ മുസ്ളിം സംഘടനകളെല്ലാം എന്‍.ഡി.എഫിന്റെ നിലപാടിനോട്‌ കടുത്ത എതിര്‍പ്പുള്ളവരാണെന്ന്‌ ഓര്‍ക്കുക)ജമാത്തെ ഇസ്ളാമിയും മുജാഹിദ്‌ സംഘടകനകളുമെല്ലാം തീവ്രവാദ സംഘടനകളും കേരളത്തിലെ നേര്‍ച്ചയും , മാലയും ജാറങ്ങളുമൊക്കെ അംഗീകരിക്കുന്നവരാണു നല്ലവരെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാധ്യമ കവറേജ്‌

ഈ തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു വിഷയമേ അല്ല മാധ്യമങ്ങള്‍ക്ക്‌. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ വരെ ലാവലിനായിരുന്നു എല്ലാവരുടെയും വിഷയം. എല്‍.ഡി.എഫിന്റെ പി.ഡി.പി ബന്ധം വന്നതോട്കൂടി ലാവലിന്‍ വിഷയം യു.ഡി.എഫ്‌ മറന്നു. അതുകൊണ്ടായിരിക്കുമോ മാധ്യമങ്ങളും മറന്നത്‌. ഏതായാലും സി.പി.എമ്മിനു ഇലക്ഷന്‍ കാലത്ത്‌ അഴിമതി വിവാദത്തില്‍ നിന്ന് തടിയൂരാന്‍ കഴിഞ്ഞു.

ഇസ്രയേലുമായുള്ള ആയുധ ഇടപാടിലെ അഴിമതി ആരോപണം ഒരു പത്രം തന്നെയാണു ആദ്യം പുറത്ത്‌ കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറീകേണ്ട ബാധ്യത മര്‍ക്സിസ്റ്റ്‌ പത്രത്തിനും ചാനലിനും മാത്രമണെന്ന തരത്തിലായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ മൌനം. ചില സ്ഥാനാര്‍ഥികളുടെ സാമ്രജ്യത്ത സയണിസ്റ്റ്‌ ദാസ്യം ചര്‍ച്ചക്ക്‌ വരുന്നത്‌ തന്നെ അതൊരു മുസ്ളിം വിഷയമാണു എന്ന നിലക്കാണു.
ശശി തരുര്‍ ദേശീയഗാനാലാപനത്തോട്‌ കാട്ടിയ അമേരിക്കന്‍ അനുകൂല സമീപനവും മാധ്യമങ്ങളുടെ ദേശീയ ബോധത്തെ അലോസരപ്പെടുത്തിയതായി തോന്നിയില്ല.

ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ത്ത്‌ അമേരിക്കന്‍-ഇസ്രയേല്‍ ചായ്‌വ്‌ കാട്ടുന്നത് ഒരു പൊതു വിഷയമായി കാണാത്തിനാല്‍ തന്നെ ആ ആരോപണങ്ങളെ സത്യസന്ധമായി ജനമധ്യത്തില്‍ കൊടുന്നില്ല എന്ന്‌ മത്രമല്ല നമ്മുടെ നാട്ടില്‍ തന്നെയുള്ള ഒട്ടുവളരെ പൊള്ളുന്ന വിഷയങ്ങളുള്ളപ്പോള്‍ അതിനിടയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും കാര്യങ്ങള്‍ എന്തിനു പറയണം എന്ന ഉപരിപ്ളവമായ സമീപനവും മാധ്യമങ്ങള്‍ കൈകൊണ്ടു.ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വിദേശ നയത്തിലെ ന്യായാന്യായതകള്‍ അന്വേഷിക്കുന്നതില്‍ സാംഗത്യമുണ്ട്‌ എന്ന സത്യത്തെ ബോധപൂര്‍വ്വം തമസ്കരിച്ച പോലെ.

ഇവിടെ ഇല്ലാത്ത വിഷയങ്ങളൊന്നും മാധ്യമങ്ങളും മുന്നോട്ട്‌ വെച്ചിട്ടില്ലന്ന് പറഞ്ഞ്‌ ഇലക്ഷനിലെ മാധ്യമനിലപാടിനെ ന്യായീകരിക്കുന്നവര്‍ ഗൌരവപ്പെട്ട വിഷയങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയോ കീഴ്മേല്‍മറിക്കുകയോ ചെയ്തിട്ടുണ്ട്‌ എന്ന്‌ കൂടി അംഗീകരിച്ചേ പറ്റൂ. കേരളത്തിലെ മുഖ്യപാര്‍ട്ടികള്‍ സ്വീകരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ നിരീക്ഷിക്കുന്നവര്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സ്വീകരിച്ച അപകടകരമായ സമീപനവും വിചാരണവിധേയമാക്കണം

Wednesday, April 8, 2009

പ്രവാസികളെ എല്ലാ പാര്‍ട്ടികളും മറന്നു

തിരഞ്ഞെടുപ്പടുത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. എല്ലാ വിഭാഗം ജങ്ങള്‍ക്കും ഒത്തിരി പരിപാടികള്‍ അവര്‍ക്ക്‌ പ്രഖ്യാപിക്കാനുണ്ട്‌. പ്രവാസികള്‍ക്ക്‌ മാത്രം ഒരു പ്രഖ്യാപനവുമില്ല. സി.പി.എം ഇറക്കിയ പ്രകടനപത്രികയില്‍ പ്രവാസികളെ കുറിച്ച്‌ ഒരു പരാമര്‍ശം പോലുമില്ല. ബി.ജെ.പി യുടെതിലാവട്ടെ പി.ഐ.ഒ (Persons of Indian Origin) കാര്‍ഡു വിതരണം പോലുള്ളവ വിപുലപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ മറ്റൊന്നുമില്ല. ഭരണ കക്ഷിയായ കോണ്‍ഗ്രസിണ്റ്റെ വാഗ്ദാനം നാലു എന്‍.ആര്‍.ഐ സര്‍വ്വകലാശാലകള്‍ രൂപീകരിക്കുമെന്ന്‌ പറയുന്നതിലൊതുങ്ങുന്നു.
പ്രവാസികളുടെ അടിസ്ഥാന അവകാശമായ വോട്ടവകാശം ലഭ്യമാക്കുന്നതിനെ കുറിച്ചോ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചു വരുന്ന പ്രവാസികളെ പുനഃരധിവസിക്കുന്ന ഏതെങ്കിലും പരിപാടിയെ സംബന്ധിച്ചോ ഒരക്ഷരം മിണ്ടുന്നില്ല നാമ്മുടെ മുഖ്യ പാര്‍ട്ടികള്‍. പ്രവാസികള്‍ രാജ്യത്തിനു നേടിത്തരുന്ന വിദേശനാണ്യത്തിണ്റ്റെ പ്രാധാന്യമൊക്കെ ഈ പാര്‍ട്ടികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു നിയതമായ പദ്ധതി ആവിഷ്കരിച്ച്‌ നടപ്പിലാക്കുമെന്ന്‌ പറയാന്‍ ഇവരാരും ധൈര്യപ്പെടുന്നില്ല.

Sunday, April 5, 2009

തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ വ്യക്തികളും നിര്‍ണായകമാണു.


തിരഞ്ഞെടുപ്പോടനുബന്ധിച്ച്‌ ചില സംഘടനകളെടുക്കുന്ന മുല്യാധിഷ്ഠിധ നയങ്ങളും അതിണ്റ്റെ അടിസ്ഥാനത്തില്‍ വിവിധ മുന്നണികളിലെ നല്ല സഥാനര്‍ഥികള്‍ക്കു വോട്ട്‌ നല്‍കാന്‍ തീരുമാനിക്കുന്നതും നപുന്‍സക തീരുമാനവും ഫലശൂന്യവുമാണെന്ന്‌ ചിലരെല്ലാം വലിയവായില്‍ വാദിക്കാറുണ്ട്‌. വ്യക്തികള്‍ക്കുപരി സംഘടനകളുടെ നയങ്ങള്‍ നിര്‍ണായകമാവുന്ന പാര്‍ലമെണ്റ്റെറി പാര്‍ട്ടി സംവിധാനമാണു നമ്മുടേതെങ്കിലും പലപ്പോഴും പാര്‍ട്ടികളുടെ നിലപാടുകളെ സ്വാധീനിക്കാന്‍ മാത്രം ചിലവ്യക്തികളുടെ നയങ്ങള്‍ കാരണമാവുന്നുണ്ട്‌ എന്നതും അനിഷേധ്യമാണു.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി കണക്കാക്കപ്പെടുന്ന കോണ്‍ഗ്രസിണ്റ്റെ കാര്യമെടുത്താല്‍ തന്നെ ഇത്‌ വ്യക്തമാവും.സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലെ കോണ്‍ഗ്രസിണ്റ്റെ നേതാക്കളെ പരിശോധിച്ചാല്‍ നെഹുറുവിനുണ്ടായ മതേതര സോഷ്യലിസ്റ്റ്‌ കാഴുചപ്പടു അത്രയളവില്‍ സര്‍ദാര്‍ വല്ലഭായ്‌ പ്ട്ടേലിനും മറ്റുചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമില്ലായിരുന്നു. ഇതു തന്നെ നമ്മുടെ സമകാലിക കോണ്‍ഗ്രസ്‌ നേതാക്കളുടെയും അവസഥ. ആണ്റ്റണിക്കോ വി.എം സുധീരനോ ഉമ്മന്‍ചാണ്ടിക്കോ ഉള്ള അഴിമതി പുരളാത്ത വ്യക്തിത്വം കേരളത്തില്‍ എത്ര കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്‌. അതുപോലെ വയലാര്‍ രവി, മണിശങ്കര്‍ അയ്യര്‍,അര്‍ജുന്‍സിംഗ്‌,എ.ആ. അന്തുലെ തുടങ്ങിയവരെ പോലെ നെഹ്‌റുവിയന്‍ ആശയത്തോടു ചേര്‍ന്ന്‌ നില്‍ക്കുന്നവരും ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിണ്റ്റെ പ്രാധന്യം തിരിചറിഞ്ഞവരും കുറവ തന്നെ.

അതോടൊപ്പം വര്‍ഗീയതയോട്‌ രാജിയാവുന്നവരും സാമ്രാജ്യത്വ താല്‍പര്യങ്ങളോട്‌ സന്ധിയാവുന്നരും കോണ്‍ഗ്രസിണ്റ്റെ നേത്യത്വത്തില്‍ വന്നപ്പോള്‍ അതിണ്റ്റെ ദുരന്ത ഫലവും ഈ നാട്‌ അനുഭവിച്ചു. നരസിംഹ റാവു ഇതിണ്റ്റെ നല്ലൊരു ഉദാഹരണമാണു.റാവുവിണ്റ്റെ മന്ത്രിസഭയിലെ അന്നത്തെ ധനമന്ത്രിയായിരുന്ന ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രിയാണു രാജ്യത്തെ ഉദാരവത്കരണത്തിണ്റ്റെയും മാര്‍ക്കറ്റ്‌ എക്കണോമിയുടെയും മുതലാളിത്ത വല്‍കരണത്തിലേക്കു ആനയിച്ചത്‌ എന്നതു മറക്കാനാവില്ല.അതേ മന്‍മോഹന്‍ തന്നെയാണു ഇന്ന്‌ ഇന്ത്യ_അമേരിക്ക ആണവകരാറില്‍ ഒപ്പുവെച്ച്‌ അമേരിക്കന്‍ അനുകൂല വിദേശനയത്തിനു അടിത്തറപാകുന്നതും എന്ന കാര്യം യാദൃശ്ചികമല്ല.

അതേസമയം ഇതിലൊക്കെ നിരാശയുള്ള ഒരുവിഭാഗവും കൊണ്‍ഗ്രസിലുണ്ട്‌ അതു പക്ഷേ വളരെ ന്യൂനപക്ഷമാണ്‍.അതിനാല്‍ തന്നെ അവര്‍ക്ക്‌ കാര്യങ്ങള്‍ തുറന്ന്‌ പറയാന്‍ കഴിയുന്നില്ല എന്ന അവസ്ഥയുണ്ട്‌. ആണവകരാര്‍ വിഷയത്തില്‍ പ്രധിഷേധിച്ച്‌ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച അവസരത്തില്‍ , കോണ്‍ഗ്രസ്‌ നേതാവു വയലാര്‍ രവി ഒരു മലയാളം ചാനലില്‍ പത്രപ്രവര്‍ത്തകനായ വെങ്കിടേഷ്‌ രാമകൃഷണനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്‌. ഇടത്‌ പക്ഷം പിന്തുണ പിന്‍വലിക്കരുതായിരുന്നു എന്നണു. അതിനു അദ്ദേഹം കാരണമായി പറയുന്നത്‌ ഇടതുപക്ഷത്തിണ്റ്റെ പിന്തുണ പലകാര്യങ്ങളിലും ഞങ്ങളുടെ മുന്നണി ഭരണത്തിന്‍ ഒരഭിലഷണീയമായ കടിഞ്ഞാണ്‍ നല്‍കിയിരുന്നുവെന്നാണ്‍. സാമ്പത്തിക ഉദാരവല്‍കരണത്തിന്നു മന്‍മോഹന്‍സിംഗ്‌ തുടക്കകുറിച്ച കാല്‍ഘട്ട്തത്തില്‍ എ.ഐ.സി.സി യിലും മറ്റും അതിണ്റ്റെ അപകടത്തെ ചുണ്ടിക്കാട്ടിയ ആളായിരുന്നു വയലാര്‍ രവി എന്നതും ശ്രദ്ധേയമാണു.

ഇതൊക്കെ കാണിക്കുന്നത്‌ പാര്‍ട്ടികള്‍ക്കാണ്‍ വോട്ട്‌ നല്‍കുന്നതെങ്കിലും കോണ്‍ഗ്രസിനെപ്പോലൂള്ള കേഡര്‍ സ്വഭാവമില്ലാത്ത എന്നാല്‍ ഇന്ത്യയൊട്ടാകെയെടുക്കുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയില്‍ വ്യക്തികളുടെ നയങ്ങള്‍ നിര്‍ണായകമാണു എന്ന്‌ തന്നെയാണു. അതിനാല്‍ മൃദു ഹിന്ദുത്വ സമീപനം,സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ നിന്ന്‌ വ്യതിചലിക്കുന്ന ഉദാരവത്കരണ നയം,ചേരിചേരാനയത്തില്‍നിന്ന്‌ മാറി അമേരിക്കന്‍_ഇസ്രായേല്‍ അനുകൂല നയം മുതല്‍ തുടങ്ങിയുള്ള ജനപക്ഷ രാക്ഷ്ട്രീയത്തിനെതരായി വരുന്ന ധാരയെ ദുര്‍ബ്ബലമാക്കുകയും യഥാര്‍ഥ കോണ്‍ഗ്രസ്‌ നയത്തിണ്റ്റെ ധാരയെ ശക്തിപ്പെടുത്തുന്നതിനും മൂല്യാധിഷ്ഠിധ രാഷ്ട്രീയ നിലപാട്‌ ഗുണം ചെയ്യുമെന്ന് തന്നെയാണ്‍ വിശ്വസിക്കേണ്ടത്‌.

Monday, March 30, 2009

വര്‍ഗീയവാദത്തെ കുറിച്ച്‌ വാചാലരാവുന്ന ബി.ജെ. പി നേതാക്കള്‍

മതേതരത്വവും ചതിക്കുഴികളും എന്ന തലക്കെട്ടില്‍ മതൃഭൂമി ദിനപത്രത്തില്‍(25/03/09) ബി.ജെ. പി നേതാവു ശ്രീധരന്‍പിള്ള എഴുതി ഒരു ലേഖനം, വര്‍ഗീയതയുമായി സന്ധിയാവുന്ന കോഗ്രസിണ്റ്റെയും സി.പി.എം ണ്റ്റെ യും നീക്കത്തില്‍ ആശങ്കപ്പെടുന്നു. ഇന്ത്യയുടെ ബഹുമത സങ്കല്‍പത്തിലും അതിണ്റ്റെ മതനിരപേക്ഷ അടിത്തറയിലും അപരിഹാരമായ മുറിവുകളേല്‍പിച്ച ബി.ജെ.പി ക്കും അതിണ്റ്റെ നേതാക്കള്‍ക്കും ഇതു പറയാന്‍ അവകാശമുണ്ടോയെന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ അവര്‍ ചിന്തിക്കട്ടെ.

ഹിന്ദുത്വം എല്ലവര്‍ക്കുമുള്ള വിളിപ്പേരും ജീവിതരീതിയുമാണന്നാണോ ബി.ജെ.പി ഇതപര്യന്തം പ്രായോഗികമായി തെളീച്ചത്‌ ? ലേഖനത്തിലുടനീളം ഉദ്ധരണികള്‍കൊണ്ട്‌ വാചക കസര്‍ത്തുകള്‍ നടത്തുന്ന ശ്രീധരന്‍പിള്ള, സംഘ്‌ മുഖപത്രമായ കേസരി വാരിക 1987 ജൂലൈ 27 ലക്കത്തില്‍ എഴുതിയ "വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്‌. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും." എന്ന വരികള്‍ കാണാതെപോയോ. ഈ വരികള്‍ക്കനുരൂപമായിട്ടല്ലെ ബി.ജെ.പിയുടെ പലനിര്‍ണായക തീരുമാനങ്ങളും പ്രായോഗിക പരിപാടികളും നടപ്പിലാക്കപെട്ടത്‌ എന്ന്‌ ഒരു സാധാര്‍ണക്കരന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനവില്ല.

ഗന്ധിജിയുടെ കൊലപാതകത്തില്‍ തുടങ്ങി ബാബരിമസ്ജിദ്‌ ധ്വംസനവും ഗുജറാത്ത്‌ വംശഹത്യയും ഒറീസ്സ കലാപവും ഏറ്റവും ഒടുവിലായി കര്‍ണാടകത്തില്‍ നടന്ന പ്രശ്നങ്ങളും പിന്നെ വരുണ്‍ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗമുള്‍പ്പടെ ഒട്ടുവളരെ പഴയതും പുതിയതുമായ സംഭവങ്ങള്‍ ഇതിനുള്ള തെളിവുകളല്ലതെ മറ്റെന്താണു. ബാബരി മസ്ജിദ്‌ തകര്‍ത്തതിനു ശേഷമാണു ഇന്ന്‌ നമ്മള്‍ ചര്‍ച്ച ചെയുന്ന പി.ഡി.പി യും ഐ.എന്‍.എല്ലും,എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമെല്ലാം രൂപം കൊള്ളുന്നത്‌ എന്നതും ഇവിടെ സ്മരണീയമാണു. അതിനാല്‍ സംഘ്പരിവാര്‍ ചെയ്ത അതിഗൌരവമുള്ള തെറ്റുകളെ തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യതെ മറ്റുള്ളവരിലെ തെറ്റ്‌ ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന ശ്രീ ശ്രിധന്‍പിള്ളയുടെ നിലപാട്‌ അംഗീകരിക്കാനവില്ല.

എല്‍.ഡി.എഫോ യു.ഡി.എഫോ വര്‍ഗീയ കക്ഷിയല്ലങ്കിലും വര്‍ഗീയതയെ വളര്‍ത്തുന്ന നിലപാടുകള്‍ അവര്‍ കൈകൊള്ളുമ്പോള്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ പിന്‍തിരിപ്പന്‍ സംഘടനകളെയാണു തങ്ങള്‍ വളത്തുന്നത്‌ എന്നു സി.പി.എം ഉം കോണ്‍ഗ്രസും ഓര്‍ക്കുന്നതും നന്ന്‌.

Monday, March 9, 2009

ടിപ്പുവും ഗാന്ധിജിയും ശബരിമല ശ്രീകോവിലും


ടിപ്പുസുല്‍ത്താണ്റ്റെ വാള്‍ ലക്ഷക്കണക്കിനു രൂപയുടെ ലേലത്തിലുടെ സ്വന്തമാക്കിയ, ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ പണം വാരിയെറിഞ്ഞ അതേ മദ്യവ്യവസായി വിജയ്‌ മല്ല്യ ഒടുവില്‍ ഗാന്ധിജിയുടെ മെതിയടിയും കണ്ണടയും ഉള്‍പ്പെടെയുള്ള അഞ്ചോളം വസ്തുക്കള്‍ മറ്റൊരു വാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കൂന്നു.

മദ്യത്തിനെതിരെ മരണം വരെ പോരാടിയ ഗന്ധിജിയുടെയും വിശുദ്ധിയുടെ പര്യായമായി ഒട്ടുവളരെ വിശ്വാസികള്‍ക്ക്‌ പ്രാധാന്യമുള്ള ശബരിമലയുടെയും രാജ്യസ്നേഹം മാത്രമല്ല ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ശ്രദ്ധനല്‍കിയ ടിപ്പുവിണ്റ്റെയും ശേഷിപ്പുകള്‍ക്ക്‌ ഒരു മദ്യ രാജാവിലുടെ മോചനം എന്നത്‌ നാം ഇന്ത്യക്കാര്‍ ലജ്ജിച്ചു തലതാഴ്ത്തണം. അല്ലങ്കിലും നമ്മള്‍ തന്നെയാണു ഇതിനു ഉത്തരവാധി. ഒരു മദ്യ മുതലാളിക്ക്‌ ഇതിനൊക്കെ നാം അവസരം കൊടുത്തിട്ട്‌ പിന്നെ എന്തിനു അയാളെ കുറ്റപ്പെടുത്തണം. വിജയ്‌ മല്യയേക്കാള്‍ സമ്പന്നരല്ലാത്തവര്‍ നമുക്കില്ലാതെപോയത്‌ കൊണ്ടൊന്നുമല്ലല്ലൊ ഇത്‌ സംഭവിക്കുന്നത്‌.


വസ്തവത്തില്‍ ഇതിലൂടെ വന്നു ചേരുന്ന മറ്റൊരു വലിയ ദുരന്തമാണു ഒരു മദ്യവ്യവസായിക്ക്‌ സമൂഹത്തില്‍ കൈവരുന്ന ഇമേജും സ്വീകാര്യതയും. മറ്റേതൊരു വ്യാപാര വ്യവസായത്തെയും പൊലെ മദ്യവ്യവസായവും നല്ലതാണെന്ന ധാരണയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഏതായാലും ഗാന്ധിജിയെയും ശബരിമലയെയും ടിപ്പുവിനെയും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ്‌ മല്യയേയും നമുക്ക്‌ ഓര്‍ക്കാം!!

Sunday, March 1, 2009

സി.എഫ്‌.എല്‍. ലാമ്പും കേരള ബഡ്ജറ്റും

2009-2010ലെ കേരള ബഡ്ജറ്റ്‌, നിയമസഭയില്‍ അവതരിപ്പിച്ച്‌ കൊണ്ട്‌ ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു:"2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കും. മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്‌.എല്ലുകള്‍ സ്ഥാപിക്കുകയണു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.........സമ്പൂര്‍ണ സി.എഫ്‌.എല്‍. പരിപാടി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും ..... " ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും ശക്തമായി അനുഭവിക്കുന്ന കേരളം തികഞ്ഞ ആഹ്ളാദത്തോടെയാണു മന്ത്രിയുടെ ഈ പ്രഖ്യാപനം ശ്രദ്ധിച്ചത്‌. മുഴുവന്‍ ഉപയോക്താക്കളും ഇന്‍കാന്‍ഡസെന്‍ഡ്‌ ബള്‍ബിനു പകരം കോംപാക്ട്‌ ഫ്ളൂറസണ്റ്റ്‌ ലാമ്പ്‌ ഉപയോഗിക്കുകയാണങ്കില്‍ ഇടുക്കി പദ്ധതിയുടെ ശേഷിയായ 780 മെഗാവാട്ട്‌ പീക്ക്‌ ലോഡിനു സമാനമായ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന്‌ മന്ത്രി തുടര്‍ന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.




ഗ്രീന്‍പീസിനെ പോലുള്ള സംഘടനകള്‍ ഏറെ നാളായി സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണു നമ്മുടെ ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ തീരുമാനം ഏറെ അഭിനന്ദനാര്‍ഹമാണു. ഇനിയിപ്പോള്‍ ആകെയുള്ള ആശങ്ക ഇതുപോലുള്ള വളരെ ഭാവാത്മകമായ പരിപാടികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച്‌ മാത്രമാണു. കാരണം നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പല വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി അവശേഷിക്കാറുണ്ടല്ലോ. ഏതായാലും നമുക്ക്‌ ശുപാപ്തി വിശ്വാസം നിലനിറുത്താം.

ഇനി ഈ എന്‍ര്‍ജി സേവിംഗ്‌ ഡ്രൈവിണ്റ്റെ മറ്റൊരു വശവും കൂടി നാം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതായത്‌ ഉപയോഗ ശുന്യമായ CFL ലാമ്പിണ്റ്റെ ശരിയായ wasate management. ഈ ലാമ്പില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി എന്ന രാസവസ്തു ശരിയായ രീതിയില്‍ ശാസ്ത്രീയമായി നശിപ്പിക്കപ്പെട്ടില്ലങ്കില്‍ വളരെ അപകടകാരിയാണെന്നാണു പഠനങ്ങള്‍ തെളീക്കുന്നത്‌. വ്യാപകമായ ഊര്‍ജ്ജ ബോധവത്കരണത്തിണ്റ്റെ ഫലമായി cfl ലാമ്പിണ്റ്റെ ഇന്ത്യയിലെ ഉപപോഗം വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിണ്റ്റെ waste managementഉം ഫലപ്രദമാക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഗവണ്‍മെണ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവ നടപടികള്‍ എടുത്തിട്ടില്ല എന്ന പരാതി ശക്തമായി നിലനില്‍ക്കുന്നു.


ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ ജപ്പാനിലെ ഒരു പ്രദേശത്തെ മെര്‍ക്കുറിയാല്‍ മലിനീകരിക്കപ്പെട്ട ഒരു നദിയിലെ മത്സ്യങ്ങള്‍ ഭക്ഷിച്ചതിണ്റ്റെ ഫലമായി ആയിരത്തിലധികം ജങ്ങള്‍ ഞരമ്പ്‌ സംബന്ധമായ കടുത്ത്‌ രോഗങ്ങള്‍ക്ക്‌ വിധേയരായി (Minamata disease) എന്നത്‌ മെര്‍ക്കുറിയുടെ ഏറ്റവും മാരകമായ പ്രത്യാഘാതമായി നമ്മുടെ മുന്നിലുണ്ട്‌.


അതിനാല്‍ cfl നെ വ്യാപകമാക്കുന്നതോടുകൂടി തന്നെ ഉപയോഗശൂന്യമായ cfl നെ ഫലപ്രദമായി dispose ചെയ്യുന്നതിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും ബാധ്യതയുണ്ട്‌. അതിനായി വ്യക്തമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.