Tuesday, April 21, 2009

മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണം

രാഷ്ട്രീയ പാര്‍ട്ടികളെ ജനം വിധിയെഴുതിക്കഴിഞ്ഞു, ഫലം വരാന്‍ ഒരുമാസംകൂടി കാത്തിരിക്കണമെന്ന നിരാശമാത്രം. ഇനി ഈ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം ഇലക്ഷന്‍ അജന്‍ഡ തീരുമാനിക്കുകയോ അവരുടെ യഥാര്‍ഥ അജണ്ഡയെ അട്ടിമറിക്കാന്‍ ഇറങ്ങിക്കളിക്കുകയോ ചെയ്ത നമ്മുടെ പ്രിന്‍ഡ്‌-ഇലക്ട്രോണിക്‌ മാധ്യമങ്ങളെ കുറിച്ച്‌ കൂടി ഒരു വിധിയെഴുത്തിന് ഒരവസരം കൈവന്നെങ്കില്‍! അതിനു അവസരമില്ലങ്കില്‍ ഒരു നിശിതമായ വിചാരണക്കെങ്കിലും ജനാധിപത്യത്തിന്റെ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ വിധേയമാക്കേണ്ടതുണ്ട്‌. വര്‍ഗീയത,സാമ്രാജ്യത്തം,അഴിമതി,തീവ്രവാദം എന്നീ വിഷയങ്ങളിലെല്ലാം ഇവിടുത്തെ ചാനലുകളും പത്രങ്ങളും ഈ തെരഞ്ഞെടുപ്പോടനുബന്ധിച്ച്‌ സ്വീകരിച്ച നിലപാടുകള്‍ തികച്ചും പ്രതിലോമപരമായിരുന്നു എന്ന് കണാന്‍ കഴിയും.

സി.പി.എം ന്റെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തത്‌ പോലെ യു.ഡി.എഫിന്റെ 2001 ലെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തില്ല.ഒരു പക്ഷേ ഇന്നത്തേതിനേക്കാള്‍ പി.ഡി.പി. സംശയത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലില്‍ നിന്ന സമയമായിരുന്നു അന്ന്‌. മഅദനിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും എതിരായി പുറത്ത്‌ വന്ന മൊഴികളെല്ലാം 2008 ല്‍ വന്നതായിട്ടും ചാനലുകളും പത്രങ്ങളും ഇലക്ഷന്‍ വരുന്നത്‌വരെ എന്ത്കൊണ്ട്‌ അതെല്ലാം മൂടിവെച്ചു.അതു തീവ്രവാദത്തിനെ സഹായിക്കലൊ ഒരുപ്രമുഖ കക്ഷിയെ സഹായിക്കലോ. തീവ്രവും വര്‍ഗീയവുമായ പ്രവൃത്തികളിലൂടെ തനിനിറം തെളീക്കപെട്ടിട്ടുള്ള എന്‍.ഡി.എഫു മായുള്ള യു.ഡി.എഫിന്റെ ഈ തിരഞ്ഞെടുപ്പ്‌ കാലത്തെ ബന്ധവും പി.ഡി.പി കൂട്ടുകെട്ടിന്റെ പ്രചരണമറവില്‍ വേണ്ടത്ര തുറന്ന്കാട്ടാതെ പോയതിനും മാധ്യമങ്ങള്‍ തന്നെയല്ലേ കുറ്റക്കാര്‍.ഏറ്റവും ആശ്ചര്യകരമായ സംഗതി ഇരു മുന്നണികളുടെയും വിമര്‍ശന വിധേയമായ ഈ കൂട്ടുകെട്ടിനെ കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ തെറ്റും ശരിയും വിലയിരുത്താന്‍ ക്ഷണിക്കപ്പെടുന്നത്‌ കടുത്ത മറ്റൊരു വര്‍ഗീയ സംഘടനയായ ബി.ജെ.പി യുടെ പ്രതിനിധിയെ. പള്ളിപൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയും,കാശ്മീരിന്റെ 370 വകുപ്പ് എടുത്ത്‌ കളയും,ഗോവധ നിരോധം നടപ്പിലാക്കും,പോട്ട പുനഃസഥാപിക്കും എന്നൊക്കെ പ്രകടന പത്രികയില്‍ കൃത്യമായി പറഞ്ഞ ബി.ജെ.പി. ഇപ്പോള്‍ വര്‍ഗീയസംഘടനയാണൊ എന്ന കാഴചപ്പാട്‌ പോലും പ്രസക്തല്ല എന്നിടത്താണു മാധ്യമങ്ങളുടെ സമീപനം.

മുസ്ളിലീഗ്‌ ഒഴിച്ചുള്ള മുസ്ളിം സംഘടനകള്‍ വര്‍ഗീയമാണെന്ന്‌ വയലാര്‍ രവി പറഞ്ഞാല്‍ അത്‌ മനസ്സിലാക്കാം.എന്നാല്‍ മാധ്യമങ്ങള്‍ അതിനനുസരിച്ചുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചാലോ.എന്‍.ഡി.എഫ്‌ ,ആര്‍.എസ്‌.എസ്‌ പൊലുള്ള സംഘടനയാണങ്കിലും മുസ്ളിം സമുദായത്തിനു അതാവശ്യമാണെന്ന്‌ പറയുകയും (കേരളത്തിലെ പ്രമുഖ മുസ്ളിം സംഘടനകളെല്ലാം എന്‍.ഡി.എഫിന്റെ നിലപാടിനോട്‌ കടുത്ത എതിര്‍പ്പുള്ളവരാണെന്ന്‌ ഓര്‍ക്കുക)ജമാത്തെ ഇസ്ളാമിയും മുജാഹിദ്‌ സംഘടകനകളുമെല്ലാം തീവ്രവാദ സംഘടനകളും കേരളത്തിലെ നേര്‍ച്ചയും , മാലയും ജാറങ്ങളുമൊക്കെ അംഗീകരിക്കുന്നവരാണു നല്ലവരെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാധ്യമ കവറേജ്‌

ഈ തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു വിഷയമേ അല്ല മാധ്യമങ്ങള്‍ക്ക്‌. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ വരെ ലാവലിനായിരുന്നു എല്ലാവരുടെയും വിഷയം. എല്‍.ഡി.എഫിന്റെ പി.ഡി.പി ബന്ധം വന്നതോട്കൂടി ലാവലിന്‍ വിഷയം യു.ഡി.എഫ്‌ മറന്നു. അതുകൊണ്ടായിരിക്കുമോ മാധ്യമങ്ങളും മറന്നത്‌. ഏതായാലും സി.പി.എമ്മിനു ഇലക്ഷന്‍ കാലത്ത്‌ അഴിമതി വിവാദത്തില്‍ നിന്ന് തടിയൂരാന്‍ കഴിഞ്ഞു.

ഇസ്രയേലുമായുള്ള ആയുധ ഇടപാടിലെ അഴിമതി ആരോപണം ഒരു പത്രം തന്നെയാണു ആദ്യം പുറത്ത്‌ കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറീകേണ്ട ബാധ്യത മര്‍ക്സിസ്റ്റ്‌ പത്രത്തിനും ചാനലിനും മാത്രമണെന്ന തരത്തിലായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ മൌനം. ചില സ്ഥാനാര്‍ഥികളുടെ സാമ്രജ്യത്ത സയണിസ്റ്റ്‌ ദാസ്യം ചര്‍ച്ചക്ക്‌ വരുന്നത്‌ തന്നെ അതൊരു മുസ്ളിം വിഷയമാണു എന്ന നിലക്കാണു.
ശശി തരുര്‍ ദേശീയഗാനാലാപനത്തോട്‌ കാട്ടിയ അമേരിക്കന്‍ അനുകൂല സമീപനവും മാധ്യമങ്ങളുടെ ദേശീയ ബോധത്തെ അലോസരപ്പെടുത്തിയതായി തോന്നിയില്ല.

ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ത്ത്‌ അമേരിക്കന്‍-ഇസ്രയേല്‍ ചായ്‌വ്‌ കാട്ടുന്നത് ഒരു പൊതു വിഷയമായി കാണാത്തിനാല്‍ തന്നെ ആ ആരോപണങ്ങളെ സത്യസന്ധമായി ജനമധ്യത്തില്‍ കൊടുന്നില്ല എന്ന്‌ മത്രമല്ല നമ്മുടെ നാട്ടില്‍ തന്നെയുള്ള ഒട്ടുവളരെ പൊള്ളുന്ന വിഷയങ്ങളുള്ളപ്പോള്‍ അതിനിടയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും കാര്യങ്ങള്‍ എന്തിനു പറയണം എന്ന ഉപരിപ്ളവമായ സമീപനവും മാധ്യമങ്ങള്‍ കൈകൊണ്ടു.ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വിദേശ നയത്തിലെ ന്യായാന്യായതകള്‍ അന്വേഷിക്കുന്നതില്‍ സാംഗത്യമുണ്ട്‌ എന്ന സത്യത്തെ ബോധപൂര്‍വ്വം തമസ്കരിച്ച പോലെ.

ഇവിടെ ഇല്ലാത്ത വിഷയങ്ങളൊന്നും മാധ്യമങ്ങളും മുന്നോട്ട്‌ വെച്ചിട്ടില്ലന്ന് പറഞ്ഞ്‌ ഇലക്ഷനിലെ മാധ്യമനിലപാടിനെ ന്യായീകരിക്കുന്നവര്‍ ഗൌരവപ്പെട്ട വിഷയങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയോ കീഴ്മേല്‍മറിക്കുകയോ ചെയ്തിട്ടുണ്ട്‌ എന്ന്‌ കൂടി അംഗീകരിച്ചേ പറ്റൂ. കേരളത്തിലെ മുഖ്യപാര്‍ട്ടികള്‍ സ്വീകരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ നിരീക്ഷിക്കുന്നവര്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സ്വീകരിച്ച അപകടകരമായ സമീപനവും വിചാരണവിധേയമാക്കണം

No comments: