Tuesday, April 21, 2009

മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണം

രാഷ്ട്രീയ പാര്‍ട്ടികളെ ജനം വിധിയെഴുതിക്കഴിഞ്ഞു, ഫലം വരാന്‍ ഒരുമാസംകൂടി കാത്തിരിക്കണമെന്ന നിരാശമാത്രം. ഇനി ഈ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം ഇലക്ഷന്‍ അജന്‍ഡ തീരുമാനിക്കുകയോ അവരുടെ യഥാര്‍ഥ അജണ്ഡയെ അട്ടിമറിക്കാന്‍ ഇറങ്ങിക്കളിക്കുകയോ ചെയ്ത നമ്മുടെ പ്രിന്‍ഡ്‌-ഇലക്ട്രോണിക്‌ മാധ്യമങ്ങളെ കുറിച്ച്‌ കൂടി ഒരു വിധിയെഴുത്തിന് ഒരവസരം കൈവന്നെങ്കില്‍! അതിനു അവസരമില്ലങ്കില്‍ ഒരു നിശിതമായ വിചാരണക്കെങ്കിലും ജനാധിപത്യത്തിന്റെ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ വിധേയമാക്കേണ്ടതുണ്ട്‌. വര്‍ഗീയത,സാമ്രാജ്യത്തം,അഴിമതി,തീവ്രവാദം എന്നീ വിഷയങ്ങളിലെല്ലാം ഇവിടുത്തെ ചാനലുകളും പത്രങ്ങളും ഈ തെരഞ്ഞെടുപ്പോടനുബന്ധിച്ച്‌ സ്വീകരിച്ച നിലപാടുകള്‍ തികച്ചും പ്രതിലോമപരമായിരുന്നു എന്ന് കണാന്‍ കഴിയും.

സി.പി.എം ന്റെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തത്‌ പോലെ യു.ഡി.എഫിന്റെ 2001 ലെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തില്ല.ഒരു പക്ഷേ ഇന്നത്തേതിനേക്കാള്‍ പി.ഡി.പി. സംശയത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലില്‍ നിന്ന സമയമായിരുന്നു അന്ന്‌. മഅദനിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും എതിരായി പുറത്ത്‌ വന്ന മൊഴികളെല്ലാം 2008 ല്‍ വന്നതായിട്ടും ചാനലുകളും പത്രങ്ങളും ഇലക്ഷന്‍ വരുന്നത്‌വരെ എന്ത്കൊണ്ട്‌ അതെല്ലാം മൂടിവെച്ചു.അതു തീവ്രവാദത്തിനെ സഹായിക്കലൊ ഒരുപ്രമുഖ കക്ഷിയെ സഹായിക്കലോ. തീവ്രവും വര്‍ഗീയവുമായ പ്രവൃത്തികളിലൂടെ തനിനിറം തെളീക്കപെട്ടിട്ടുള്ള എന്‍.ഡി.എഫു മായുള്ള യു.ഡി.എഫിന്റെ ഈ തിരഞ്ഞെടുപ്പ്‌ കാലത്തെ ബന്ധവും പി.ഡി.പി കൂട്ടുകെട്ടിന്റെ പ്രചരണമറവില്‍ വേണ്ടത്ര തുറന്ന്കാട്ടാതെ പോയതിനും മാധ്യമങ്ങള്‍ തന്നെയല്ലേ കുറ്റക്കാര്‍.ഏറ്റവും ആശ്ചര്യകരമായ സംഗതി ഇരു മുന്നണികളുടെയും വിമര്‍ശന വിധേയമായ ഈ കൂട്ടുകെട്ടിനെ കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ തെറ്റും ശരിയും വിലയിരുത്താന്‍ ക്ഷണിക്കപ്പെടുന്നത്‌ കടുത്ത മറ്റൊരു വര്‍ഗീയ സംഘടനയായ ബി.ജെ.പി യുടെ പ്രതിനിധിയെ. പള്ളിപൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയും,കാശ്മീരിന്റെ 370 വകുപ്പ് എടുത്ത്‌ കളയും,ഗോവധ നിരോധം നടപ്പിലാക്കും,പോട്ട പുനഃസഥാപിക്കും എന്നൊക്കെ പ്രകടന പത്രികയില്‍ കൃത്യമായി പറഞ്ഞ ബി.ജെ.പി. ഇപ്പോള്‍ വര്‍ഗീയസംഘടനയാണൊ എന്ന കാഴചപ്പാട്‌ പോലും പ്രസക്തല്ല എന്നിടത്താണു മാധ്യമങ്ങളുടെ സമീപനം.

മുസ്ളിലീഗ്‌ ഒഴിച്ചുള്ള മുസ്ളിം സംഘടനകള്‍ വര്‍ഗീയമാണെന്ന്‌ വയലാര്‍ രവി പറഞ്ഞാല്‍ അത്‌ മനസ്സിലാക്കാം.എന്നാല്‍ മാധ്യമങ്ങള്‍ അതിനനുസരിച്ചുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചാലോ.എന്‍.ഡി.എഫ്‌ ,ആര്‍.എസ്‌.എസ്‌ പൊലുള്ള സംഘടനയാണങ്കിലും മുസ്ളിം സമുദായത്തിനു അതാവശ്യമാണെന്ന്‌ പറയുകയും (കേരളത്തിലെ പ്രമുഖ മുസ്ളിം സംഘടനകളെല്ലാം എന്‍.ഡി.എഫിന്റെ നിലപാടിനോട്‌ കടുത്ത എതിര്‍പ്പുള്ളവരാണെന്ന്‌ ഓര്‍ക്കുക)ജമാത്തെ ഇസ്ളാമിയും മുജാഹിദ്‌ സംഘടകനകളുമെല്ലാം തീവ്രവാദ സംഘടനകളും കേരളത്തിലെ നേര്‍ച്ചയും , മാലയും ജാറങ്ങളുമൊക്കെ അംഗീകരിക്കുന്നവരാണു നല്ലവരെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാധ്യമ കവറേജ്‌

ഈ തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു വിഷയമേ അല്ല മാധ്യമങ്ങള്‍ക്ക്‌. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ വരെ ലാവലിനായിരുന്നു എല്ലാവരുടെയും വിഷയം. എല്‍.ഡി.എഫിന്റെ പി.ഡി.പി ബന്ധം വന്നതോട്കൂടി ലാവലിന്‍ വിഷയം യു.ഡി.എഫ്‌ മറന്നു. അതുകൊണ്ടായിരിക്കുമോ മാധ്യമങ്ങളും മറന്നത്‌. ഏതായാലും സി.പി.എമ്മിനു ഇലക്ഷന്‍ കാലത്ത്‌ അഴിമതി വിവാദത്തില്‍ നിന്ന് തടിയൂരാന്‍ കഴിഞ്ഞു.

ഇസ്രയേലുമായുള്ള ആയുധ ഇടപാടിലെ അഴിമതി ആരോപണം ഒരു പത്രം തന്നെയാണു ആദ്യം പുറത്ത്‌ കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറീകേണ്ട ബാധ്യത മര്‍ക്സിസ്റ്റ്‌ പത്രത്തിനും ചാനലിനും മാത്രമണെന്ന തരത്തിലായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ മൌനം. ചില സ്ഥാനാര്‍ഥികളുടെ സാമ്രജ്യത്ത സയണിസ്റ്റ്‌ ദാസ്യം ചര്‍ച്ചക്ക്‌ വരുന്നത്‌ തന്നെ അതൊരു മുസ്ളിം വിഷയമാണു എന്ന നിലക്കാണു.
ശശി തരുര്‍ ദേശീയഗാനാലാപനത്തോട്‌ കാട്ടിയ അമേരിക്കന്‍ അനുകൂല സമീപനവും മാധ്യമങ്ങളുടെ ദേശീയ ബോധത്തെ അലോസരപ്പെടുത്തിയതായി തോന്നിയില്ല.

ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ത്ത്‌ അമേരിക്കന്‍-ഇസ്രയേല്‍ ചായ്‌വ്‌ കാട്ടുന്നത് ഒരു പൊതു വിഷയമായി കാണാത്തിനാല്‍ തന്നെ ആ ആരോപണങ്ങളെ സത്യസന്ധമായി ജനമധ്യത്തില്‍ കൊടുന്നില്ല എന്ന്‌ മത്രമല്ല നമ്മുടെ നാട്ടില്‍ തന്നെയുള്ള ഒട്ടുവളരെ പൊള്ളുന്ന വിഷയങ്ങളുള്ളപ്പോള്‍ അതിനിടയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും കാര്യങ്ങള്‍ എന്തിനു പറയണം എന്ന ഉപരിപ്ളവമായ സമീപനവും മാധ്യമങ്ങള്‍ കൈകൊണ്ടു.ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വിദേശ നയത്തിലെ ന്യായാന്യായതകള്‍ അന്വേഷിക്കുന്നതില്‍ സാംഗത്യമുണ്ട്‌ എന്ന സത്യത്തെ ബോധപൂര്‍വ്വം തമസ്കരിച്ച പോലെ.

ഇവിടെ ഇല്ലാത്ത വിഷയങ്ങളൊന്നും മാധ്യമങ്ങളും മുന്നോട്ട്‌ വെച്ചിട്ടില്ലന്ന് പറഞ്ഞ്‌ ഇലക്ഷനിലെ മാധ്യമനിലപാടിനെ ന്യായീകരിക്കുന്നവര്‍ ഗൌരവപ്പെട്ട വിഷയങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയോ കീഴ്മേല്‍മറിക്കുകയോ ചെയ്തിട്ടുണ്ട്‌ എന്ന്‌ കൂടി അംഗീകരിച്ചേ പറ്റൂ. കേരളത്തിലെ മുഖ്യപാര്‍ട്ടികള്‍ സ്വീകരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ നിരീക്ഷിക്കുന്നവര്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സ്വീകരിച്ച അപകടകരമായ സമീപനവും വിചാരണവിധേയമാക്കണം

Wednesday, April 8, 2009

പ്രവാസികളെ എല്ലാ പാര്‍ട്ടികളും മറന്നു

തിരഞ്ഞെടുപ്പടുത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. എല്ലാ വിഭാഗം ജങ്ങള്‍ക്കും ഒത്തിരി പരിപാടികള്‍ അവര്‍ക്ക്‌ പ്രഖ്യാപിക്കാനുണ്ട്‌. പ്രവാസികള്‍ക്ക്‌ മാത്രം ഒരു പ്രഖ്യാപനവുമില്ല. സി.പി.എം ഇറക്കിയ പ്രകടനപത്രികയില്‍ പ്രവാസികളെ കുറിച്ച്‌ ഒരു പരാമര്‍ശം പോലുമില്ല. ബി.ജെ.പി യുടെതിലാവട്ടെ പി.ഐ.ഒ (Persons of Indian Origin) കാര്‍ഡു വിതരണം പോലുള്ളവ വിപുലപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ മറ്റൊന്നുമില്ല. ഭരണ കക്ഷിയായ കോണ്‍ഗ്രസിണ്റ്റെ വാഗ്ദാനം നാലു എന്‍.ആര്‍.ഐ സര്‍വ്വകലാശാലകള്‍ രൂപീകരിക്കുമെന്ന്‌ പറയുന്നതിലൊതുങ്ങുന്നു.
പ്രവാസികളുടെ അടിസ്ഥാന അവകാശമായ വോട്ടവകാശം ലഭ്യമാക്കുന്നതിനെ കുറിച്ചോ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചു വരുന്ന പ്രവാസികളെ പുനഃരധിവസിക്കുന്ന ഏതെങ്കിലും പരിപാടിയെ സംബന്ധിച്ചോ ഒരക്ഷരം മിണ്ടുന്നില്ല നാമ്മുടെ മുഖ്യ പാര്‍ട്ടികള്‍. പ്രവാസികള്‍ രാജ്യത്തിനു നേടിത്തരുന്ന വിദേശനാണ്യത്തിണ്റ്റെ പ്രാധാന്യമൊക്കെ ഈ പാര്‍ട്ടികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു നിയതമായ പദ്ധതി ആവിഷ്കരിച്ച്‌ നടപ്പിലാക്കുമെന്ന്‌ പറയാന്‍ ഇവരാരും ധൈര്യപ്പെടുന്നില്ല.

Sunday, April 5, 2009

തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ വ്യക്തികളും നിര്‍ണായകമാണു.


തിരഞ്ഞെടുപ്പോടനുബന്ധിച്ച്‌ ചില സംഘടനകളെടുക്കുന്ന മുല്യാധിഷ്ഠിധ നയങ്ങളും അതിണ്റ്റെ അടിസ്ഥാനത്തില്‍ വിവിധ മുന്നണികളിലെ നല്ല സഥാനര്‍ഥികള്‍ക്കു വോട്ട്‌ നല്‍കാന്‍ തീരുമാനിക്കുന്നതും നപുന്‍സക തീരുമാനവും ഫലശൂന്യവുമാണെന്ന്‌ ചിലരെല്ലാം വലിയവായില്‍ വാദിക്കാറുണ്ട്‌. വ്യക്തികള്‍ക്കുപരി സംഘടനകളുടെ നയങ്ങള്‍ നിര്‍ണായകമാവുന്ന പാര്‍ലമെണ്റ്റെറി പാര്‍ട്ടി സംവിധാനമാണു നമ്മുടേതെങ്കിലും പലപ്പോഴും പാര്‍ട്ടികളുടെ നിലപാടുകളെ സ്വാധീനിക്കാന്‍ മാത്രം ചിലവ്യക്തികളുടെ നയങ്ങള്‍ കാരണമാവുന്നുണ്ട്‌ എന്നതും അനിഷേധ്യമാണു.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി കണക്കാക്കപ്പെടുന്ന കോണ്‍ഗ്രസിണ്റ്റെ കാര്യമെടുത്താല്‍ തന്നെ ഇത്‌ വ്യക്തമാവും.സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലെ കോണ്‍ഗ്രസിണ്റ്റെ നേതാക്കളെ പരിശോധിച്ചാല്‍ നെഹുറുവിനുണ്ടായ മതേതര സോഷ്യലിസ്റ്റ്‌ കാഴുചപ്പടു അത്രയളവില്‍ സര്‍ദാര്‍ വല്ലഭായ്‌ പ്ട്ടേലിനും മറ്റുചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമില്ലായിരുന്നു. ഇതു തന്നെ നമ്മുടെ സമകാലിക കോണ്‍ഗ്രസ്‌ നേതാക്കളുടെയും അവസഥ. ആണ്റ്റണിക്കോ വി.എം സുധീരനോ ഉമ്മന്‍ചാണ്ടിക്കോ ഉള്ള അഴിമതി പുരളാത്ത വ്യക്തിത്വം കേരളത്തില്‍ എത്ര കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്‌. അതുപോലെ വയലാര്‍ രവി, മണിശങ്കര്‍ അയ്യര്‍,അര്‍ജുന്‍സിംഗ്‌,എ.ആ. അന്തുലെ തുടങ്ങിയവരെ പോലെ നെഹ്‌റുവിയന്‍ ആശയത്തോടു ചേര്‍ന്ന്‌ നില്‍ക്കുന്നവരും ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിണ്റ്റെ പ്രാധന്യം തിരിചറിഞ്ഞവരും കുറവ തന്നെ.

അതോടൊപ്പം വര്‍ഗീയതയോട്‌ രാജിയാവുന്നവരും സാമ്രാജ്യത്വ താല്‍പര്യങ്ങളോട്‌ സന്ധിയാവുന്നരും കോണ്‍ഗ്രസിണ്റ്റെ നേത്യത്വത്തില്‍ വന്നപ്പോള്‍ അതിണ്റ്റെ ദുരന്ത ഫലവും ഈ നാട്‌ അനുഭവിച്ചു. നരസിംഹ റാവു ഇതിണ്റ്റെ നല്ലൊരു ഉദാഹരണമാണു.റാവുവിണ്റ്റെ മന്ത്രിസഭയിലെ അന്നത്തെ ധനമന്ത്രിയായിരുന്ന ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രിയാണു രാജ്യത്തെ ഉദാരവത്കരണത്തിണ്റ്റെയും മാര്‍ക്കറ്റ്‌ എക്കണോമിയുടെയും മുതലാളിത്ത വല്‍കരണത്തിലേക്കു ആനയിച്ചത്‌ എന്നതു മറക്കാനാവില്ല.അതേ മന്‍മോഹന്‍ തന്നെയാണു ഇന്ന്‌ ഇന്ത്യ_അമേരിക്ക ആണവകരാറില്‍ ഒപ്പുവെച്ച്‌ അമേരിക്കന്‍ അനുകൂല വിദേശനയത്തിനു അടിത്തറപാകുന്നതും എന്ന കാര്യം യാദൃശ്ചികമല്ല.

അതേസമയം ഇതിലൊക്കെ നിരാശയുള്ള ഒരുവിഭാഗവും കൊണ്‍ഗ്രസിലുണ്ട്‌ അതു പക്ഷേ വളരെ ന്യൂനപക്ഷമാണ്‍.അതിനാല്‍ തന്നെ അവര്‍ക്ക്‌ കാര്യങ്ങള്‍ തുറന്ന്‌ പറയാന്‍ കഴിയുന്നില്ല എന്ന അവസ്ഥയുണ്ട്‌. ആണവകരാര്‍ വിഷയത്തില്‍ പ്രധിഷേധിച്ച്‌ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച അവസരത്തില്‍ , കോണ്‍ഗ്രസ്‌ നേതാവു വയലാര്‍ രവി ഒരു മലയാളം ചാനലില്‍ പത്രപ്രവര്‍ത്തകനായ വെങ്കിടേഷ്‌ രാമകൃഷണനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്‌. ഇടത്‌ പക്ഷം പിന്തുണ പിന്‍വലിക്കരുതായിരുന്നു എന്നണു. അതിനു അദ്ദേഹം കാരണമായി പറയുന്നത്‌ ഇടതുപക്ഷത്തിണ്റ്റെ പിന്തുണ പലകാര്യങ്ങളിലും ഞങ്ങളുടെ മുന്നണി ഭരണത്തിന്‍ ഒരഭിലഷണീയമായ കടിഞ്ഞാണ്‍ നല്‍കിയിരുന്നുവെന്നാണ്‍. സാമ്പത്തിക ഉദാരവല്‍കരണത്തിന്നു മന്‍മോഹന്‍സിംഗ്‌ തുടക്കകുറിച്ച കാല്‍ഘട്ട്തത്തില്‍ എ.ഐ.സി.സി യിലും മറ്റും അതിണ്റ്റെ അപകടത്തെ ചുണ്ടിക്കാട്ടിയ ആളായിരുന്നു വയലാര്‍ രവി എന്നതും ശ്രദ്ധേയമാണു.

ഇതൊക്കെ കാണിക്കുന്നത്‌ പാര്‍ട്ടികള്‍ക്കാണ്‍ വോട്ട്‌ നല്‍കുന്നതെങ്കിലും കോണ്‍ഗ്രസിനെപ്പോലൂള്ള കേഡര്‍ സ്വഭാവമില്ലാത്ത എന്നാല്‍ ഇന്ത്യയൊട്ടാകെയെടുക്കുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയില്‍ വ്യക്തികളുടെ നയങ്ങള്‍ നിര്‍ണായകമാണു എന്ന്‌ തന്നെയാണു. അതിനാല്‍ മൃദു ഹിന്ദുത്വ സമീപനം,സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ നിന്ന്‌ വ്യതിചലിക്കുന്ന ഉദാരവത്കരണ നയം,ചേരിചേരാനയത്തില്‍നിന്ന്‌ മാറി അമേരിക്കന്‍_ഇസ്രായേല്‍ അനുകൂല നയം മുതല്‍ തുടങ്ങിയുള്ള ജനപക്ഷ രാക്ഷ്ട്രീയത്തിനെതരായി വരുന്ന ധാരയെ ദുര്‍ബ്ബലമാക്കുകയും യഥാര്‍ഥ കോണ്‍ഗ്രസ്‌ നയത്തിണ്റ്റെ ധാരയെ ശക്തിപ്പെടുത്തുന്നതിനും മൂല്യാധിഷ്ഠിധ രാഷ്ട്രീയ നിലപാട്‌ ഗുണം ചെയ്യുമെന്ന് തന്നെയാണ്‍ വിശ്വസിക്കേണ്ടത്‌.

Monday, March 30, 2009

വര്‍ഗീയവാദത്തെ കുറിച്ച്‌ വാചാലരാവുന്ന ബി.ജെ. പി നേതാക്കള്‍

മതേതരത്വവും ചതിക്കുഴികളും എന്ന തലക്കെട്ടില്‍ മതൃഭൂമി ദിനപത്രത്തില്‍(25/03/09) ബി.ജെ. പി നേതാവു ശ്രീധരന്‍പിള്ള എഴുതി ഒരു ലേഖനം, വര്‍ഗീയതയുമായി സന്ധിയാവുന്ന കോഗ്രസിണ്റ്റെയും സി.പി.എം ണ്റ്റെ യും നീക്കത്തില്‍ ആശങ്കപ്പെടുന്നു. ഇന്ത്യയുടെ ബഹുമത സങ്കല്‍പത്തിലും അതിണ്റ്റെ മതനിരപേക്ഷ അടിത്തറയിലും അപരിഹാരമായ മുറിവുകളേല്‍പിച്ച ബി.ജെ.പി ക്കും അതിണ്റ്റെ നേതാക്കള്‍ക്കും ഇതു പറയാന്‍ അവകാശമുണ്ടോയെന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ അവര്‍ ചിന്തിക്കട്ടെ.

ഹിന്ദുത്വം എല്ലവര്‍ക്കുമുള്ള വിളിപ്പേരും ജീവിതരീതിയുമാണന്നാണോ ബി.ജെ.പി ഇതപര്യന്തം പ്രായോഗികമായി തെളീച്ചത്‌ ? ലേഖനത്തിലുടനീളം ഉദ്ധരണികള്‍കൊണ്ട്‌ വാചക കസര്‍ത്തുകള്‍ നടത്തുന്ന ശ്രീധരന്‍പിള്ള, സംഘ്‌ മുഖപത്രമായ കേസരി വാരിക 1987 ജൂലൈ 27 ലക്കത്തില്‍ എഴുതിയ "വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്‌. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും." എന്ന വരികള്‍ കാണാതെപോയോ. ഈ വരികള്‍ക്കനുരൂപമായിട്ടല്ലെ ബി.ജെ.പിയുടെ പലനിര്‍ണായക തീരുമാനങ്ങളും പ്രായോഗിക പരിപാടികളും നടപ്പിലാക്കപെട്ടത്‌ എന്ന്‌ ഒരു സാധാര്‍ണക്കരന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനവില്ല.

ഗന്ധിജിയുടെ കൊലപാതകത്തില്‍ തുടങ്ങി ബാബരിമസ്ജിദ്‌ ധ്വംസനവും ഗുജറാത്ത്‌ വംശഹത്യയും ഒറീസ്സ കലാപവും ഏറ്റവും ഒടുവിലായി കര്‍ണാടകത്തില്‍ നടന്ന പ്രശ്നങ്ങളും പിന്നെ വരുണ്‍ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗമുള്‍പ്പടെ ഒട്ടുവളരെ പഴയതും പുതിയതുമായ സംഭവങ്ങള്‍ ഇതിനുള്ള തെളിവുകളല്ലതെ മറ്റെന്താണു. ബാബരി മസ്ജിദ്‌ തകര്‍ത്തതിനു ശേഷമാണു ഇന്ന്‌ നമ്മള്‍ ചര്‍ച്ച ചെയുന്ന പി.ഡി.പി യും ഐ.എന്‍.എല്ലും,എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമെല്ലാം രൂപം കൊള്ളുന്നത്‌ എന്നതും ഇവിടെ സ്മരണീയമാണു. അതിനാല്‍ സംഘ്പരിവാര്‍ ചെയ്ത അതിഗൌരവമുള്ള തെറ്റുകളെ തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യതെ മറ്റുള്ളവരിലെ തെറ്റ്‌ ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന ശ്രീ ശ്രിധന്‍പിള്ളയുടെ നിലപാട്‌ അംഗീകരിക്കാനവില്ല.

എല്‍.ഡി.എഫോ യു.ഡി.എഫോ വര്‍ഗീയ കക്ഷിയല്ലങ്കിലും വര്‍ഗീയതയെ വളര്‍ത്തുന്ന നിലപാടുകള്‍ അവര്‍ കൈകൊള്ളുമ്പോള്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ പിന്‍തിരിപ്പന്‍ സംഘടനകളെയാണു തങ്ങള്‍ വളത്തുന്നത്‌ എന്നു സി.പി.എം ഉം കോണ്‍ഗ്രസും ഓര്‍ക്കുന്നതും നന്ന്‌.

Monday, March 9, 2009

ടിപ്പുവും ഗാന്ധിജിയും ശബരിമല ശ്രീകോവിലും


ടിപ്പുസുല്‍ത്താണ്റ്റെ വാള്‍ ലക്ഷക്കണക്കിനു രൂപയുടെ ലേലത്തിലുടെ സ്വന്തമാക്കിയ, ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ പണം വാരിയെറിഞ്ഞ അതേ മദ്യവ്യവസായി വിജയ്‌ മല്ല്യ ഒടുവില്‍ ഗാന്ധിജിയുടെ മെതിയടിയും കണ്ണടയും ഉള്‍പ്പെടെയുള്ള അഞ്ചോളം വസ്തുക്കള്‍ മറ്റൊരു വാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കൂന്നു.

മദ്യത്തിനെതിരെ മരണം വരെ പോരാടിയ ഗന്ധിജിയുടെയും വിശുദ്ധിയുടെ പര്യായമായി ഒട്ടുവളരെ വിശ്വാസികള്‍ക്ക്‌ പ്രാധാന്യമുള്ള ശബരിമലയുടെയും രാജ്യസ്നേഹം മാത്രമല്ല ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ശ്രദ്ധനല്‍കിയ ടിപ്പുവിണ്റ്റെയും ശേഷിപ്പുകള്‍ക്ക്‌ ഒരു മദ്യ രാജാവിലുടെ മോചനം എന്നത്‌ നാം ഇന്ത്യക്കാര്‍ ലജ്ജിച്ചു തലതാഴ്ത്തണം. അല്ലങ്കിലും നമ്മള്‍ തന്നെയാണു ഇതിനു ഉത്തരവാധി. ഒരു മദ്യ മുതലാളിക്ക്‌ ഇതിനൊക്കെ നാം അവസരം കൊടുത്തിട്ട്‌ പിന്നെ എന്തിനു അയാളെ കുറ്റപ്പെടുത്തണം. വിജയ്‌ മല്യയേക്കാള്‍ സമ്പന്നരല്ലാത്തവര്‍ നമുക്കില്ലാതെപോയത്‌ കൊണ്ടൊന്നുമല്ലല്ലൊ ഇത്‌ സംഭവിക്കുന്നത്‌.


വസ്തവത്തില്‍ ഇതിലൂടെ വന്നു ചേരുന്ന മറ്റൊരു വലിയ ദുരന്തമാണു ഒരു മദ്യവ്യവസായിക്ക്‌ സമൂഹത്തില്‍ കൈവരുന്ന ഇമേജും സ്വീകാര്യതയും. മറ്റേതൊരു വ്യാപാര വ്യവസായത്തെയും പൊലെ മദ്യവ്യവസായവും നല്ലതാണെന്ന ധാരണയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഏതായാലും ഗാന്ധിജിയെയും ശബരിമലയെയും ടിപ്പുവിനെയും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ്‌ മല്യയേയും നമുക്ക്‌ ഓര്‍ക്കാം!!

Sunday, March 1, 2009

സി.എഫ്‌.എല്‍. ലാമ്പും കേരള ബഡ്ജറ്റും

2009-2010ലെ കേരള ബഡ്ജറ്റ്‌, നിയമസഭയില്‍ അവതരിപ്പിച്ച്‌ കൊണ്ട്‌ ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു:"2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കും. മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്‌.എല്ലുകള്‍ സ്ഥാപിക്കുകയണു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.........സമ്പൂര്‍ണ സി.എഫ്‌.എല്‍. പരിപാടി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും ..... " ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും ശക്തമായി അനുഭവിക്കുന്ന കേരളം തികഞ്ഞ ആഹ്ളാദത്തോടെയാണു മന്ത്രിയുടെ ഈ പ്രഖ്യാപനം ശ്രദ്ധിച്ചത്‌. മുഴുവന്‍ ഉപയോക്താക്കളും ഇന്‍കാന്‍ഡസെന്‍ഡ്‌ ബള്‍ബിനു പകരം കോംപാക്ട്‌ ഫ്ളൂറസണ്റ്റ്‌ ലാമ്പ്‌ ഉപയോഗിക്കുകയാണങ്കില്‍ ഇടുക്കി പദ്ധതിയുടെ ശേഷിയായ 780 മെഗാവാട്ട്‌ പീക്ക്‌ ലോഡിനു സമാനമായ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന്‌ മന്ത്രി തുടര്‍ന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.




ഗ്രീന്‍പീസിനെ പോലുള്ള സംഘടനകള്‍ ഏറെ നാളായി സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണു നമ്മുടെ ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ തീരുമാനം ഏറെ അഭിനന്ദനാര്‍ഹമാണു. ഇനിയിപ്പോള്‍ ആകെയുള്ള ആശങ്ക ഇതുപോലുള്ള വളരെ ഭാവാത്മകമായ പരിപാടികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച്‌ മാത്രമാണു. കാരണം നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പല വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി അവശേഷിക്കാറുണ്ടല്ലോ. ഏതായാലും നമുക്ക്‌ ശുപാപ്തി വിശ്വാസം നിലനിറുത്താം.

ഇനി ഈ എന്‍ര്‍ജി സേവിംഗ്‌ ഡ്രൈവിണ്റ്റെ മറ്റൊരു വശവും കൂടി നാം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതായത്‌ ഉപയോഗ ശുന്യമായ CFL ലാമ്പിണ്റ്റെ ശരിയായ wasate management. ഈ ലാമ്പില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി എന്ന രാസവസ്തു ശരിയായ രീതിയില്‍ ശാസ്ത്രീയമായി നശിപ്പിക്കപ്പെട്ടില്ലങ്കില്‍ വളരെ അപകടകാരിയാണെന്നാണു പഠനങ്ങള്‍ തെളീക്കുന്നത്‌. വ്യാപകമായ ഊര്‍ജ്ജ ബോധവത്കരണത്തിണ്റ്റെ ഫലമായി cfl ലാമ്പിണ്റ്റെ ഇന്ത്യയിലെ ഉപപോഗം വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിണ്റ്റെ waste managementഉം ഫലപ്രദമാക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഗവണ്‍മെണ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവ നടപടികള്‍ എടുത്തിട്ടില്ല എന്ന പരാതി ശക്തമായി നിലനില്‍ക്കുന്നു.


ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ ജപ്പാനിലെ ഒരു പ്രദേശത്തെ മെര്‍ക്കുറിയാല്‍ മലിനീകരിക്കപ്പെട്ട ഒരു നദിയിലെ മത്സ്യങ്ങള്‍ ഭക്ഷിച്ചതിണ്റ്റെ ഫലമായി ആയിരത്തിലധികം ജങ്ങള്‍ ഞരമ്പ്‌ സംബന്ധമായ കടുത്ത്‌ രോഗങ്ങള്‍ക്ക്‌ വിധേയരായി (Minamata disease) എന്നത്‌ മെര്‍ക്കുറിയുടെ ഏറ്റവും മാരകമായ പ്രത്യാഘാതമായി നമ്മുടെ മുന്നിലുണ്ട്‌.


അതിനാല്‍ cfl നെ വ്യാപകമാക്കുന്നതോടുകൂടി തന്നെ ഉപയോഗശൂന്യമായ cfl നെ ഫലപ്രദമായി dispose ചെയ്യുന്നതിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും ബാധ്യതയുണ്ട്‌. അതിനായി വ്യക്തമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

Sunday, February 15, 2009

തെറ്റായാലും ശരിയായാലും എണ്റ്റെ പര്‍ട്ടി/സമുദായം/രാഷ്ട്രം


തീവ്ര ദേശീയത കടന്നു വരുന്നതിണ്റ്റെ ഒരു പ്രധാന വഴിയാണു തെറ്റായാലും ശരിയായാലും എണ്റ്റെ രാജ്യമെന്നുള്ള മനോഗതി. അതുപോലെ എണ്റ്റെ സമുദായം അത്‌ തെറ്റായാലും ശരിയായലും എന്നുള്ളത്‌ സാമുദായിക വാദത്തിലേക്കും പിന്നെ വര്‍ഗീയതയിലേക്കും നയിക്കുന്നു. സമാന സ്വഭാവത്തിലുള്ള മറ്റൊരു വാദമാണു തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന അതിവാദം. ഇവ മൂന്നും എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.


ഇതിവിടെ പരാമര്‍ശിക്കാന്‍ കാരണം എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ നാം കേള്‍ക്കുന്ന വാദഗതികളാണു. അഴിമതി രഹിതവും കളങ്കരഹിതവുമായ ഒരു ഇമേജ്‌ പാര്‍ട്ടിക്കു നഷ്ടപ്പടുകയല്ലെ എന്നു പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചയിലും ചോദിക്കപ്പെടുമ്പോള്‍ പലപ്പോഴും ചിലനേതാക്കളെങ്കിലും പറയുന്നത്‌ ഞാന്‍ പാര്‍ട്ടിയെ defend ചെയ്യാന്‍ ബാധ്യസ്ഥനാണു എന്നാണു.അതായത്‌ ഞാന്‍ മറുത്തൊന്നും പറയില്ല എണ്റ്റെ പാര്‍ട്ടി ശരിയാണു എന്നാണു അദ്ദേഹം പറയാതെ പറയുന്നത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ടി.വി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ പ്രസ്സ്‌ അക്കാദമി ചെയര്‍മാനായ ശ്രീ.എസ്‌.ആര്‍.ശക്തിധരന്‍ പ്രതികരിച്ചത്‌ ഇതേ നിലയിലാണു. മനോരമ ചാനലിലെ "നേരെചൊവ്വെ" അഭിമുഖത്തില്‍ മാര്‍ക്സിസ്റ്റ്‌ നേതാവും മഞ്ചേരി എം.പി യുമായ ശ്രീ ടി.കെ. ഹംസയും തനിക്ക്‌ ന്യായീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞൊഴിയുകയുണ്ടായി.


അതോടൊപ്പം പാര്‍ട്ടിയെ അംഗീകരിക്കാത്തവരെയൊക്കെ ഇവര്‍ കടുത്തഭാഷയില്‍ ഭര്‍ത്സ്തിക്കുകയും ചെയ്യുന്നു എന്നു കൂട്ടത്തില്‍ പറയണം(പഴയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നാണു ഒരുകാലത്ത്‌ വലതുപക്ഷമാധ്യമങ്ങളും പാര്‍ട്ടികളും വിശേഷിപ്പിച്ചിരുന്നതെന്നും പിന്നീട്‌ അഴീക്കോടന്‍ കൊലചെയ്യപ്പട്ടപ്പോള്‍ ആറടി മണ്ണു പോലുമുണ്ടായിരുന്നില്ല എന്നും വികാരാധീനനായി പറയുന്ന സഖാക്കള്‍ ഇന്ന്‌ പാര്‍ട്ടിനേതാവും പൊളീറ്റ്ബ്യൂറോ മെമ്പറുമായ മുഖ്യമന്ത്രിയെ എന്തൊക്കെയാണു "വിശേഷിപ്പിക്കുന്നത്‌".ചിലര്‍ ആള്‍ദൈവം, മന്ദബുദ്ധി എന്നൊക്കെ പറയുമ്പോള്‍ മറ്റുചിലര്‍ തെരുവില്‍ തെണ്ടേണ്ടിവരും എന്നാണു പ്രവചിക്കുന്നത്‌. )

സി.പി.എം നെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്ത ദുരന്തം തന്നെയാണു. അഴിമതിയുള്ളവരെയും അതിനു അരോപണ വിധേയരായവരെയും തിരുത്താനു ശുദ്ധീകരിക്കാനും തിടുക്കം കാട്ടിയിട്ടുള്ള ഒരു സംഘടനയാണിന്ന്‌, പാര്‍ട്ടിയാണു SNC LAVLIN കരാര്‍ അംഗീകരിച്ചത്‌ അതിനാല്‍ അത്‌ അഴിമതിയല്ല പാര്‍ട്ടി ശരിയാണു പറയുന്നത്‌ എന്ന്‌ പറയുന്നുത്‌. തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന നിലപാടിലേക്കു ഇവര്‍ വഴിമാറിയിരിക്കുന്നു !